ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സൂപ്പർ താരം വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്സിൽ #ArrestKohli എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ്ങാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ ആർസിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്.

വിരാട് കോലിയുടെ യാത്ര കണക്കിലെടുത്താണ് ആർസിബിയുടെ വിജയാഘോഷം ബുധനാഴ്‌ച തന്നെ നടത്തിയതെന്ന് പലരും ആരോപിക്കുന്നു. കോലി ലണ്ടനിലേക്ക് മടങ്ങുന്നതായും സാമൂഹികമാധ്യമങ്ങളിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ദുരന്തത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടതൊഴിച്ചാൽ കോലി യാതൊരു ഉത്തരവാദിത്വവും പ്രകടിപ്പിച്ചില്ലെന്നും വിമർശനമുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങൾ നിർത്തിവെക്കാൻ അധികൃതർ തയ്യാറാവാത്തത് വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. താരങ്ങൾ സ്റ്റേഡിയത്തിന് നടുവിൽ ഒത്തുകൂടുകയും ട്രോഫി പ്രദർശിപ്പിക്കുകയും ചെയയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചു. കാണികൾ വൻ ആരവങ്ങളോടെയാണ് വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാൽ, ടീം വിക്‌ടറി പരേഡ് ഒഴിവാക്കി.

സംഭവത്തിൽ ആർസിബിയുടെ മാർക്കറ്റിങ് മേധാവി അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ, ഇവൻ്റ് മാനേജ്മെന്റ് കമ്പനിയായ ‘ഡിഎൻഎ’യുടെ പ്രതിനിധി സുനിൽ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിൽപോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
