ഐപിഎൽ കിരീട ആഘോഷം ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎൻഎ എന്ന ഇവൻ്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വമേധയാ ആണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിജയാഘോഷത്തിനായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച ആരാധകർക്കിടയിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്.
ക്രിമിനൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ബെംഗളൂരു കബ്ബൻ പാർക്ക് പോലീസ് സ്റ്റേഷനിൽ സംഘാടകർക്കും നടത്തിപ്പുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തത് കൂടാതെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടങ്ങിയവർക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷിക്കാൻ നിയോഗിച്ച ജില്ലാ മജിസ്ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു.

അന്വേഷണത്തിൻറെ ഭാഗമായി ജി.ജഗദീഷ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡയത്തിലും തിക്കുംതിരക്കും ഉണ്ടായ കവാടങ്ങളിലും പരിശോധന നടത്തി. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ മജിസ്ട്രേറ്റിനോട് കർണാടക സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് ദൃശ്യങ്ങളും വിശകലനം ചെയ്യും. മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും മൊഴി രേഖപ്പെടുത്തും. ജൂൺ 13 ന് രാവിലെ 10:30 നും ഉച്ചയ്ക്ക് 1:30 നും ഇടയിൽ പൊതുജനങ്ങൾക്കും മൊഴി നൽകാമെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ആർസിബിയുടെ ഐപിഎൽ വിജയാഘോഷ വേളയിൽ വിന്യസിച്ച പോലീസുകാരുടെ പട്ടിക തയ്യാറാക്കുകയും അവരോട് മൊഴി നൽകാൻ ആവശ്യപ്പെടുകയും ചെയ്യുമെന്ന് ജി.ജഗദീഷ വ്യക്തമാക്കി.
