അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി യാഥാർഥ്യമായാൽ ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത് 15 ശതമാനം വർധന. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം അഞ്ചുകൊല്ലത്തിനിടെ ഗണ്യമായികൂടിയതാണ് ദേവസ്വത്തിന്റെ ഇത്തരമൊരു വിലയിരുത്തലിന് അടിസ്ഥാനം. വർഷങ്ങൾക്കുമുമ്പ് തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തരായിരുന്നു എണ്ണത്തിൽ ഒന്നാമത്. ഓരോ സംസ്ഥാനത്തുനിന്നും വരുന്നവരുടെ കണക്കുകൾ കൃത്യമായി എടുത്തിട്ടില്ലെങ്കിലും വെർച്വൽ ക്യൂവിലെ ബുക്കിങ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെലങ്കാനയാണ് ഒന്നാമത്. ശബരിമല സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ കൂടുതലായി ഓടിച്ചുതുടങ്ങിയതോടെയാണ് തെലങ്കാനയിൽനിന്നും ആന്ധ്രയിൽനിന്നും വർധന ഉണ്ടായത്.
സിക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേ സോണിൽ നിന്നാണ് ഏറ്റവും കൂടുതൽ ട്രെയിനുകൾ ശബരിമല സ്പെഷ്യലായി ഓടിച്ചത്. ഇപ്പോൾ മഹാരാഷ്ട്രയിൽനിന്നും ട്രെയിൻവഴി അയ്യപ്പൻമാർ എത്തുന്നുണ്ടെന്നാണ് റെയിൽവേ പറയുന്നത്. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ അയ്യപ്പൻമാരുടെ ബുക്കിങ് കൂടിവന്നിട്ടുണ്ട്.

ഇപ്പോൾ ട്രെയിനിൽ വരുന്ന തീർഥാടകരിൽ 70 ശതമാനവും ചെങ്ങന്നൂരാണ് ഇറങ്ങുന്നത്. ബാക്കി കോട്ടയത്തും. ചെങ്ങന്നൂരിൽ ഇറങ്ങുന്നവർക്ക് എരുമേലിയിൽ പോകാൻ കഴിയുന്നില്ലെന്ന പോരായ്‌മ ഉണ്ടായിരുന്നു. എരുമേലി വരെ ട്രെയിനിൽ എത്താൻ കഴിയുമെങ്കിൽ അതിനായിരിക്കും അയ്യപ്പൻമാരുടെ പ്രഥമ പരിഗണന. കഴിഞ്ഞ സീസണിൽ ശബരിമലയിൽ ആകെയെത്തിയത് അരക്കോടി ഭക്തരാണ്.
ഒരു വർഷംകൊണ്ട് കൂടിയത് 37% ശബരി സ്പെഷ്യൽട്രെയിനുകൾ
കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിലാണ് റെയിൽവേ ഏറ്റവും കൂടുതൽ ട്രെയിനുകൾ ഓടിച്ചത്. 415 എണ്ണം. തൊട്ടു മുൻവർഷത്തെ സീസണിൽ ഇത് 301 ആയിരുന്നു. 37 ശതമാനം വർധനയാണുണ്ടായത്.

എരുമേലിയിലും നിലയ്ക്കലും വലിയ മാറ്റംവേണം
എരുമേലിയിലും ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലും വലിയ വികസനം ഉണ്ടാക്കേണ്ടിവരുമെന്ന് ദേവസ്വം കണക്കുകൂട്ടുന്നുണ്ട്. എരുമേലിയിൽ സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ ഏഴുകോടി റോഡ് വികസനത്തിനും ബാക്കി ക്ഷേത്രവികസനത്തിനുമാണ്. വൈകാതെ 10 കോടികൂടി അനുവദിക്കുമെന്നാണ് പ്രതീക്ഷ.
നിലയ്ക്കിൽ വാഹന പാർക്കിങ്ങിനുമാത്രമുള്ള ഇടമായി ഇപ്പോൾ കാണുന്ന രീതിക്കും മാറ്റംവേണ്ടിവരും. മാസ്റ്റർപ്ലാനിൽ നിർദേശിച്ചിരിക്കുന്ന വികസനം ഇവിടെ വേണ്ടിവരും.
ശബരിമല വികസനത്തിന് ഊർജംപകരും
ശബരിറെയിൽപ്പാത ശബരിമല വികസനത്തിന് ഊർജംപകരും. തീർഥാടകരുടെ എണ്ണം കൂടുന്നതിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തിയും ഉയരും. പദ്ധതിവരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ദേവസ്വം വൈകാതെ ആലോചനതുടങ്ങും.
-അഡ്വ. പി.എസ്. പ്രശാന്ത്, പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വംബോർഡ്
