12 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിസ്താൻ, മ്യാൻമാർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്‌തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് നിരോധനമേർപ്പെടുത്തിയത്. വിലക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽവരും.

ക്യൂബ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്‌താൻ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് ഭാഗിക വിലക്കേർപ്പെടുത്തിയത്. രണ്ടും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

കൊളറാഡോയിലെ ബൗൾഡറിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ശരിയായ പരിശോധനയ്ക്ക് വിധേയരാകാത്ത വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്ന് വിലയിരുത്തിയാണ് നടപടി.
