അപകടവും ആശുപത്രിവാസവും വിശ്രമവും. അഞ്ചുമാസങ്ങൾക്ക് ശേഷം ഉമ തോമസ് എംഎൽഎ, പാലാരിവട്ടം സംസ്‌കാര ജംഗ്‌ഷനിലെ എംഎൽഎ ഓഫീസിലെത്തി. പരസഹായമില്ലാതെ, ആരോഗ്യവതിയായി ഓഫീസിന്റെ പടികൾ കയറി എത്തുന്ന എംഎൽഎയെ കണ്ടപ്പോൾ ചുറ്റും ഉണ്ടായിരുന്നവർക്കും സന്തോഷം. അതീവഗുരുതരാവസ്ഥയിൽനിന്ന് എംഎൽഎ തിരികെയെത്തിയതിൻ്റെ സന്തോഷത്തിന് ഓഫീസിൽ ലഡ്ഡു വിതരണവും നടന്നു.
പി.ടി. തോമസിന്റെ ചിത്രത്തിൽ വിളക്കുതെളിച്ച ശേഷമാണ് ഉമ ഔദ്യോഗിക പ്രവൃത്തികളിലേക്ക് കടന്നത്. വിദ്യാലയപ്രവേശനത്തിനുള്ള ശുപാർശ മുതൽ ചികിത്സാ സഹായം, വീടിനു സഹായം തുടങ്ങി ഒന്നും വിട്ടുപോകാതെ ജീവനക്കാരേയും സഹപ്രവർത്തകരേയും ഓർമിപ്പിച്ച് ജോലികളിൽ സജീവമായി. ‘ഒരു പാടുപേരുടെ പ്രാർഥന ഉണ്ടായിരുന്നു, കൂടെനിന്നവരോടും ദൈവത്തിനോടും നന്ദി പറഞ്ഞാൽ മതിയാവില്ല.’ പതിയെ ജോലികളിൽ വ്യാപൃതയായി ഉമ.

ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉമ തോമസ് എംഎൽഎ ഓഫീസിൽ തിരികെയെത്തിയത്. കഴിഞ്ഞ ഡിസംബറിൽ കലൂർ സ്‌റ്റേഡിയത്തിൽ താൽക്കാലികമായി നിർമിച്ച വേദിയിൽനിന്നു വീണാണ് ഉമ തോമസിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അവർ, കാത്തിരുന്നവർക്കും ആത്മവിശ്വാസം നൽകിയവർക്കുമെല്ലാം നന്ദി രേഖപ്പെടുത്തുന്നതായി എംഎൽഎ പറഞ്ഞു.
2024 ഡിസംബർ 29-ാം തീയതിയാണ് ഉമ തോമസിന് അപകടം പറ്റിയത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ ചേർന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു അപകടം. അശാസ്ത്രീയമായി നിർമിച്ച സ്റ്റേജിൽനിന്നു പതിനഞ്ചടി താഴ്‌ചയിൽ, കോൺക്രീറ്റ് സ്ലാബിലേക്ക് വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്. 46 ദിവസത്തെ ചികിത്സയ്ക്കുശേഷം ഈ വർഷം ഫെബ്രുവരി അവസാനത്തോടെയാണ് അവർ ആശുപത്രി വിട്ടത്.
