പൊള്ളാച്ചി വടുകപാളയത്ത് മലയാളിയുവതിയെ കുത്തിക്കൊന്ന കേസിൽ ഉദുമൽപേട്ട റോഡ് അണ്ണാമലയാർനഗറിൽ പ്രവീൺകുമാറിനെ (23) റിമാൻഡ് ചെയ്തു. പൊൻമുത്തുനഗറിൽ താമസിക്കുന്ന തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശി കണ്ണന്റെ്റെ മകൾ അശ്വിതയാണ് (19) കൊല്ലപ്പെട്ടത്.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ രണ്ടാംവർഷ വിദ്യാർഥിയായ അശ്വിതയും സ്വകാര്യകമ്പനി ജോലിക്കാരനായ പ്രവീൺകുമാറും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചപ്പോൾ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും പറയുന്നു. കഴിഞ്ഞ ദിവസം അശ്വിത മറ്റൊരു യുവാവിൻ്റെ ഫോട്ടോ സാമൂഹികമാധ്യമത്തിൽ ഇട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊള്ളാച്ചിതാലൂക്ക് പോലീസ് പറഞ്ഞു. ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാതായതിനെത്തുടർന്ന് പ്രകോപിതനായ പ്രവീൺകുമാർ അശ്വിതയുടെ വീട്ടിൽച്ചെന്നു. ഈസമയം വേറെയാരും വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന്, ഇരുവരും തമ്മിൽ വാക്തർക്കം ഉണ്ടാവുകയും ഇതിനിടെ പ്രവീൺകുമാർ കത്തികൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നു.

സംഭവശേഷം പ്രതി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ അശ്വിത ചോരയിൽകുളിച്ചു കിടക്കുകയായിരുന്നു. ഉടൻതന്നെ രക്ഷിതാക്കളെ അറിയിച്ചു. അച്ഛൻ കണ്ണൻ വീട്ടിലെത്തി മകളെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊള്ളാച്ചി എഎസ്‌പി സൃഷ്‌ടിസിങ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രവീൺ നേരിട്ട് പൊള്ളാച്ചി താലൂക്ക് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റിലായ പ്രതിയെ പോലീസ് സംഘം ചൊവ്വാഴ്ച്‌ച വിശദമായി ചോദ്യംചെയ്‌തു. തുടർന്ന് പൊള്ളാച്ചി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ് റിമാൻഡ് ചെയ്തത്. അശ്വിതയുടെ മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമ്മ: വനിത. സഹോദരി: അക്ഷര.

