248 തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും എല്ലാ തോൽവിയും സന്തോഷത്തോടെ സ്വീകരിച്ച് വീണ്ടും മത്സരരംഗത്തു തിരിച്ചെത്തുകയും ചെയ്യുന്ന പത്മരാജന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. നിയമസഭാമണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ആ സംസ്ഥാനത്തെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുവേണമെന്നാണു നിയമം. തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയ പത്മരാജന്റെ പേര് തമിഴ്‌നാട്ടിലെ വോട്ടർപട്ടികയിലാണുള്ളത്. ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പത്മരാജൻ നൽകിയ പത്രിക തള്ളുകയായിരുന്നു.

വയനാട് ലോകസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരേയും ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്കെതിരേയും മത്സരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേരുണ്ടായാൽമതി.
തമിഴ്‌നാട്ടിലെ സ്വന്തം മണ്ഡലമായ മേട്ടൂരിൽ 1988-ൽ മത്സരിച്ചുകൊണ്ടാണ് പത്മരാജന്റെ തുടക്കം. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് 2011-ലെ തിരഞ്ഞെടുപ്പിൽ മേട്ടൂരിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചപ്പോഴായിരുന്നു-6273 വോട്ട്. പലപ്പോഴായി 11 സംസ്ഥാനങ്ങളിൽനിന്നു മത്സരിച്ചിട്ടുണ്ട്.

കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിയാണ് പത്മരാജൻ. പിന്നീട് മുത്തച്ഛൻ താമസിച്ചിരുന്ന മേട്ടൂരിലേക്കു മാറുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന ബോധവത്കരണത്തിനായി മാത്രമാണ് മത്സരിക്കുന്നതെന്ന് സേലത്ത് ടയർ കമ്പനി നടത്തുന്ന അദ്ദേഹം പറയുന്നു.
