കേരള തീരത്തിനടുത്ത് കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പൽ മറിഞ്ഞതിനേത്തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.

എംഎൽസി എൽസ 3 എന്ന ചരക്കുകപ്പൽ ഇക്കഴിഞ്ഞ മേയ് 25-നാണ് ആലപ്പുഴ ജില്ലയിലുള്ള തോട്ടപ്പള്ളിക്ക് സമീപം ഉൾക്കടലിൽ മറിഞ്ഞത്. ചരക്കുകപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ ചിലത് കേരള തീരത്ത് അടിഞ്ഞിരുന്നു. ഈ കണ്ടെയ്‌നറുകളിലുള്ള രാസവസ്‌തുക്കൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കപ്പൽ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത്.
