സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. കണ്ണൂർ താവക്കരയിൽ 30 ഓളം വീടുകളിൽ വെള്ളം കയറി. വിവിധയിടങ്ങളിൽ ട്രെയിൻ-റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളത്ത് മരം വീണ് വയോധിക മരിച്ചു. ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. വിഴിഞ്ഞത്ത് ശക്തമായ തിരയിൽപ്പെട്ട് രണ്ട് വള്ളങ്ങൾ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.

വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
