ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടെന്ന് വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. ഇതിനുശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റി പ്രയോഗിച്ചെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ അനിൽ ചൗഹാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ഇന്ത്യയുടെ 6 വിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്ക് അവകാശവാദവും അദ്ദേഹം നിഷേധിച്ചു.

“എന്തുകൊണ്ടാണ് ഈ നഷ്‌ടങ്ങൾ ഉണ്ടായത്, അതിനുശേഷം എന്താണ് ചെയ്യേണ്ടത് എന്നതായിരുന്നു പ്രധാനം. അതുകൊണ്ട് ഞങ്ങൾ യുദ്ധതന്ത്രത്തിലെ പിഴവുകൾ പരിഹരിക്കുകയും പിന്നീട് മേയ് 7,8,10 തീയതികളിൽ പാക്കിസ്‌ഥാനുള്ളിൽ കയറി വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു”- അനിൽ ചൗഹാൻ പറഞ്ഞു. പോരാട്ടത്തിൽ നഷ്‌ടങ്ങളുണ്ടാകുമെന്ന് നേരത്തേ എയർ മാർഷൽ എ.കെ.ഭാരതിയും വ്യക്തമാക്കിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക്ക് സംഘർഷത്തിൻ്റെ ഒരു ഘട്ടത്തിലും ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള ആലോചനയുണ്ടായിരുന്നില്ലെന്നും ചൗഹാൻ പറഞ്ഞു.
