മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശ്. 2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടന്ന അക്രമാസക്തമായ സംഭവവികാസങ്ങളിൽ ഷെയ്ഖ് ഹസീനയുടെ പങ്ക് ചൂണ്ടികാട്ടിയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
സുരക്ഷാ സേനകളോടും രാഷ്ട്രീയ പാർട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും പ്രതിഷേധക്കാരെ കൊലപ്പെടുത്താനും വൻതോതിൽ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഓപ്പറേഷനുകൾ നടത്താനും ഹസീന ഉത്തരവിട്ടതായി ഒരു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവിധ ഏജൻസികളിൽനിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും ഉദ്ധരിച്ച് വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങൾ ആസൂത്രിതമായിരുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്ലാം ഞായറാഴ്ച ഒരു ടെലിവിഷൻ ഹിയറിങിൽ ആരോപിച്ചു.

കേസിൽ 81 പേരെ സാക്ഷികളായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാം പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ പ്രക്ഷോഭത്തിനിടെ നടന്ന സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്ക് ഹസീനയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. പ്രതിഷേധങ്ങളിലും അടിച്ചമർത്തലുകളിലുമായി ഏകദേശം 1,500 പേർ മരിക്കുകയും 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇസ്ലാം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഷെയ്ഖ് ഹസീന ഓഗസ്റ്റിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്യുകയുമുണ്ടായി. ദശലക്ഷക്കണക്കിന് ആളുകളാണ് അന്ന് പ്രതിഷേധവുമായി തെരുവുകൾ കീഴടക്കിയത്.
