സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം ലോകത്തെ അറിയിക്കാനുള്ള ഇന്ത്യയുടെ ആഗോള യജ്ഞത്തിന്റെ ഭാഗമായി ബ്രസീലിലെത്തിയപ്പോഴായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം.
അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായങ്ങളും വിമർശനങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ ഘട്ടത്തിൽ അതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ സഹപ്രവർത്തകരോടും വിമർശകരോടും മാധ്യമങ്ങളോടും സംസാരിക്കാൻ അവസരം ലഭിക്കും. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സന്ദർശിക്കുന്ന രാജ്യങ്ങളിലും ഇവിടുത്തെ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിലുമാണ്. തരൂരിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പനാമ, ഗയാന, കൊളംബിയ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ശശി തരൂരും സംഘവും ഞായറാഴ്‌ച ബ്രസീലിൽ എത്തിയത്. ബ്രസീൽ സന്ദർശനം പൂർത്തിയാക്കിയ ശേഷം, അടുത്ത ആഴ്‌ച സർവ്വകക്ഷി സംഘം അമേരിക്കയിലേക്ക് തിരിക്കും.
സർവ്വകക്ഷി സംഘത്തിൽ ശശി തരൂരിനെ സർക്കാർ നിയമിച്ചതിൽ കോൺഗ്രസിനുള്ളിൽ അമർഷമുയർന്നിരുന്നു. ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കാൻ പാർട്ടി നൽകിയ പേരുകൾ കേന്ദ്രം അവഗണിച്ചു എന്നായിരുന്നു കോൺഗ്രസ് ആരോപണം. കൂടാതെ കോൺഗ്രസ് എം.പി. ജയറാം രമേശ് പരോക്ഷമായി ശശി തരൂരിനെ ഉദേശിച്ച് നടത്തിയ പരാമർശവും കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു. നമ്മുടെ എം.പിമാരും ഭീകരരും കറങ്ങി നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ലജ്ജാകരവും അപലപനീയവും അസംബന്ധവുമായ പ്രസ്താവനയാണിതെന്നും പാർലമെൻ്റിൻ്റെ പ്രത്യേകാവകാശ സമിതി ഉടൻ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. നേതാവ് ഷെഹ്‌സാദ് പൂനാവാലയും തിരിച്ചടിച്ചിരുന്നു.
