കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് കീഴടക്കി മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു. വീറുറ്റ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ നിർണായക വിക്കറ്റുകളാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
എന്നാൽ മത്സരത്തിനിടെ കാണികളുടെ ശ്രദ്ധ നേടിയത് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മയായിരുന്നു. മത്സരത്തിൻ്റെ ടോസ് മുതൽ തന്നെ ഇക്കാര്യം കാണികൾ ശ്രദ്ധിച്ചിരുന്നു. ടോസിനിടയിൽ എപ്പോഴെങ്കിലും ഇരു ടീമിലെയും ക്യാപ്റ്റൻമാർ പരസ്‌പരം ഹസ്‌തദാനം ചെയ്യുന്നത് പതിവാണ്. ഐപിഎല്ലിൽ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ക്യാപ്റ്റൻമാരുടെ ഈ പ്രവൃത്തി നമ്മൾ കണ്ടിട്ടുണ്ട്.

പക്ഷേ എലിമിനേറ്റർ മത്സരത്തിലെ ടോസിനു മുമ്പോ ശേഷമോ ഗില്ലും ഹാർദിക്കും പരസ്പ്‌പരം കൈ കൊടുത്തിരുന്നില്ല. ടോസിനു ശേഷം ഹസ്‌തദാനം നൽകാതെയാണ് ഇരുവരും നടന്നുനീങ്ങിയത്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇടയ്ക്ക് ഹസ്‌തദാനം ചെയ്യാനെന്ന ഭാവത്തിൽ ഹാർദിക്, ഗില്ലിനടുത്തേക്ക് വരുന്നുണ്ട്. പക്ഷേ ഹാർദിക്കിനെ ശ്രദ്ധിക്കാതെ ഗിൽ നടന്നുനീങ്ങുകയായിരുന്നു. ഇതോടെ ഹാർദിക്കും പിന്മാറി.
പിന്നീട് ആൾക്കാർ ശ്രദ്ധിച്ച സംഭവം ഗുജറാത്ത് ഇന്നിങ്സിനിടെ ഗില്ലിന്റെ വിക്കറ്റ് വീണപ്പോൾ ഹാർദിക് അത് ആഘോഷിച്ച രീതിയാണ്. ടീം അംഗങ്ങൾക്കൊപ്പം വിക്കറ്റ് ആഘോഷിക്കാൻ ഓടിയ ഹാർദിക്, ഇടയ്ക്ക് ഒന്ന് ഗില്ലിന് നേരേ തിരിയുന്നുണ്ടായിരുന്നു. ഹാർദിക്കിൻ്റെ ഈ ആഘോഷം കമന്റേറ്റർമാരും ശ്രദ്ധിച്ചു.
