ഇന്ത്യയെ ആക്രമിക്കാൻ പാകിസ്‌താൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിനുമുൻപ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പുലർച്ചെ നാലരയോടെ പ്രാർഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് ഒൻപതിനും പത്തിനും ഇടയിൽ രാത്രിയിൽ ഇന്ത്യ ആക്രമണം നടത്തിയതിനാൽ തങ്ങളുടെ പദ്ധതി നടപ്പായില്ലെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. റാവൽപിണ്ടി ഉൾപ്പെടെ പാകിസ്‌താനിലെ ഒട്ടേറെ പ്രവിശ്യകളിൽ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലാക്രമണം ഉണ്ടായതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല ഓപ്പറേഷൻ സിന്ദൂർ മൂലം പാകിസ്‌താന് കനത്ത നാശനഷ്ടമുണ്ടായന്നെ കാര്യം പാക് പ്രധാനമന്ത്രി പരസ്യമായി അംഗീകരിക്കുന്നത്. നൂർ ഖാൻ വ്യോമതാവളമുൾപ്പെടെ ബ്രഹ്മോസ് ആക്രമണത്തിൽ തകർന്നതായി മേയ് പത്തിന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയതായി പുലർച്ചെ 2.30 ന് സൈനികമേധാവി ഫോണിലൂടെ അറിയിച്ചതായി ഷഹബാസ് ഷെരീഫ് വെളിപ്പെടുത്തി.

26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് പാകിസ്‌താനെതിരേ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരുനൽകിയ പ്രത്യാക്രമണം നടത്തിയത്. പാകിസ്‌താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകളിൽപ്പെട്ട നൂറോളം ഭീകരർ ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.
ഇന്ത്യയിലെ ജനവാസ മേഖലകളിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിനുള്ള ശ്രമങ്ങൾ പാകിസ്‌താൻ നടത്തിയിരുന്നു. എന്നാൽ അതെല്ലാം ഇന്ത്യ നിഷ്പ്രഭമാക്കുകയും ചെയ്‌തു. മേയ് പത്തിന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ തീരുമാനത്തിലെത്തി. ഭീകരാക്രമണത്തിന് നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കാതെ പാകിസ്‌താനെതിരേ സ്വീകരിച്ച സിന്ദുനദീജല കരാർ മരവിപ്പിക്കലുൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
