Saturday, May 31, 2025

ഇതിനൊന്നും സമയമില്ല ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്: ബിജെപിയുടെ വക്താവ്, മറുപടിയുമായി ശശി തരൂർ

LATEST NEWSഇതിനൊന്നും സമയമില്ല ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്: ബിജെപിയുടെ വക്താവ്, മറുപടിയുമായി ശശി തരൂർ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാനമയിലെ ഇന്ത്യൻ എംബസിയിൽ വിദേശ പ്രതിനിധികളുമായി സംസാരിക്കുമ്പോൾ ശശി തരൂർ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയതിൽ കോൺഗ്രസിൽ അമർഷമുയർന്നിരുന്നു. തരൂരിനെ രൂക്ഷഭാഷയിൽ വിമർശിച്ച കോൺഗ്രസ് നേതാവ് ഉദിത് രാജ് തരൂരിനെ ബിജെപിയുടെ സൂപ്പർ വക്താവായി പ്രഖ്യാപിക്കണമെന്ന് പരിഹസിക്കുകയുണ്ടായി. ബിജെപി നേതാക്കൾപോലും ചെയ്യാത്ത മോദി വാഴ്ത്തലാണ് തരൂർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വിദേശ സന്ദർശനത്തിലേർപ്പെട്ട തരൂർ തനിക്കെതിരെ കോൺഗ്രസ് നേതാവ് ഉയർത്തിയ ഈ വിമർശനങ്ങൾക്ക് എക്‌സിൽ പരോക്ഷ മറുപടിയുമായി തരൂർ രംഗത്തുവന്നു. തനിക്ക് ഇതിനൊന്നും സമയമില്ലെന്നും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയാണ്‌തരൂർ മറുപടി നൽകിയിരിക്കുന്നത്.

ഞാൻ വ്യക്തമായും സ്‌പഷ്ടമായും സംസാരിച്ചത് ഭീകരാക്രമണങ്ങൾക്കുള്ള തിരിച്ചടികളെക്കുറിച്ചാണ്, അല്ലാതെ മുൻകാല യുദ്ധങ്ങളെക്കുറിച്ചല്ലെന്നും തരൂർ പറഞ്ഞു.

‘പതിവുപോലെ വിമർശനങ്ങളും ട്രോളുകളും എൻ്റെ കാഴ്ച്‌ചപ്പാടുകളെയും വാക്കുകളെയും അവർക്ക് ഇഷ്‌ടമുള്ളതുപോലെ വളച്ചൊടിച്ചുകൊണ്ടുള്ളതാണ്. എനിക്ക് ഇതിനേക്കാൾ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്’ തരൂർ എക്‌സിൽ കുറിച്ചു.

‘പാനമയിൽ നീണ്ട ഒരു ദിവസത്തെ ചർച്ചകൾക്ക് ശേഷം, അർദ്ധരാത്രിയോടെ കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ആറു മണിക്കൂറിനുള്ളിൽ കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് പുറപ്പെടണം. അതിനാൽ ഇതിനൊന്നും ശരിക്കും സമയമില്ല എങ്കിലും. നിയന്ത്രണരേഖയ്ക്ക് (LOC) അപ്പുറമുള്ള ഇന്ത്യൻ വീരഗാഥകളെക്കുറിച്ചുള്ള എനിക്ക് അറിവില്ലെന്ന് ആക്രോശിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് തൻ്റെ മറുപടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു തരൂരിന്റെ മറുപടി.

‘മുൻ സർക്കാരുകൾ എന്താണ് ചെയ്‌തിരുന്നതെന്ന് തരൂരിന് അറിയാമോ? ഇന്ത്യൻ സായുധ സേനയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നു. ബിജെപിയുടെ പ്രചാരണസ്റ്റണ്ടുകളുടെ വക്താവായി ശശി തരൂർ മാറിയിരിക്കുന്നു’ എന്നായിരുന്നു ഉദിത് രാജിൻ്റെ വിമർശനം.

സമീപവർഷങ്ങളിൽ വന്ന മാറ്റമെന്തെന്നാൽ ആക്രമണം നടത്തിയാൽ വലിയവില നൽകേണ്ടിവരുമെന്ന് ഭീകരർക്കും മനസ്സിലായി എന്നാണ് ശശി തരൂർ ഇന്ത്യൻ എംബസിയിൽ സംസാരിക്കവേ പറഞ്ഞത്. അക്കാര്യത്തിൽ സംശയമില്ല.

ഉറി ഭീകരാക്രമണത്തിനു പിന്നാലെ, മിന്നലാക്രമണത്തിനായി ഇന്ത്യ നിയന്ത്രണരേഖ കടന്നു. അത് മുൻപ് സംഭവിക്കാത്തതാണ്. കാർഗിൽ യുദ്ധസമയത്തുപോലും ഇന്ത്യ നിയന്ത്രണരേഖ കടന്നിട്ടില്ല -തരൂർ പറഞ്ഞു.

2019 ജനുവരിയിൽ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ, സായുധസേന നിയന്ത്രണരേഖ കടക്കുക മാത്രമല്ല, അതിർത്തി ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ താവളങ്ങളിൽ ആക്രമണം നടത്തിയതായും തരൂർ പറഞ്ഞു. അതിൽ രാജ്യം മുൻപത്തേതിലും മുന്നോട്ടുപോയി.

നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്നു എന്നുമാത്രമല്ല, പാകിസ്ത‌ാനിൽ പഞ്ചാബി ഹൃദയഭൂമിയിൽ ഒമ്പത് സ്ഥലങ്ങളിലെ ഭീകരതാവളങ്ങൾ, പരിശീലനകേന്ദ്രങ്ങൾ എന്നിവയ്ക്കു നേരെയും ആക്രമണം നടത്തിയതായി തരൂർ കൂട്ടിച്ചേർത്തു. ഇതിനെത്തുടർന്നായിരുന്നു ചില കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തിയത്.

Check out our other content

Check out other tags:

Most Popular Articles