കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ പതിമൂന്നുകാരനെ തൊടുപുഴ സ്വകാര്യ ബസ്റ്റാൻഡ് പരിസരത്ത് കണ്ടെത്തി. കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കൈനോട്ടക്കാരനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കോലാനിയ്ക്ക് സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നുവിളിക്കുന്ന ശശികുമാർ(55)ആണ് അറസ്റ്റിലായത്. കൈനോട്ടക്കാരൻ്റെ അതിക്രമശ്രമം കുട്ടി ധൈര്യപൂർവം എതിർത്തതോടെ പ്രതി പിന്തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്‌ച രാവിലെയാണ് ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസിന്റെ സേ പരീക്ഷയെഴുതാൻ കുട്ടി പോയത്. പരീക്ഷയെഴുതിയ ശേഷം പത്തോടെ സ്കൂളിൽനിന്ന് തിരികെയിറങ്ങിയ കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ രക്ഷിതാക്കൾ അന്വേഷണം ആരംഭിക്കുകയും എളമക്കര പോലീസിൽ പരാതി നൽകുകയുംചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടി മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോയതായി മനസ്സിലായി. പോലീസും ബന്ധുക്കളും ചേർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ചൊവ്വാഴ്‌ച രാത്രി വൈകിയും കണ്ടെത്താനായില്ല.

ബുധനാഴ്‌ച രാവിലെ ശശികുമാർ കുട്ടിയുടെ ബന്ധുവിനെ വിളിച്ച് കുട്ടി തന്നോടൊപ്പമുണ്ടെന്ന് അറിയിക്കുകയായിരുന്നു. എളമക്കര പോലീസ് അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസെത്തി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ശശികുമാറിനെയും കുട്ടിയെയും കൂട്ടിക്കൊണ്ടുവന്നു.
തൊടുപുഴ സ്വദേശിയായ യൂട്യൂബറുടെ ആരാധകനായ കുട്ടി ഇയാളുടെ വ്ളോഗ് കണ്ടാണ് നഗരത്തിലെത്തിയത്. അമ്പലം റോഡിലെ ബസ് സ്റ്റോപ്പിൽ കുട്ടി തനിച്ചിരിക്കുന്നതുകണ്ട ശശികുമാർ അടുത്തുകൂടി ഓട്ടോയിൽ കയറ്റി കോലാനി മാനാന്തടംപാറയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടൈവച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എതിർത്തതിനാൽ പിന്തിരിഞ്ഞു.
