ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിനെ ദീർഘകാലമായി അലട്ടിയിരുന്ന ഗുരുതരപ്രശ്‌നം അവസാനിച്ചതായി മുൻ വിദേശകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്. അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്‌മീരിൻ്റെ ഈ വേർതിരിവ് ചിന്തയ്ക്ക് അന്ത്യമായതോടെ പ്രദേശം സമൃദ്ധമായിത്തുടങ്ങിയതായും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു. കശ്‌മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ പ്രസ്തുതഭാഗം 2019 ഓഗസ്റ്റിലാണ് ബിജെപി സർക്കാർ റദ്ദാക്കിയത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധിസംഘത്തിൽ അംഗമായ സൽമാൻ ഖുർഷിദ് ഇന്തോനീഷ്യയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ജനതാദൾ (യു) നേതാവ് സഞ്ജയ് കുമാർ ഝാ നേതൃത്വം നൽകുന്ന സംഘത്തിനൊപ്പമാണ് സൽമാൻ ഖുർഷിദ് ഇന്തോനീഷ്യയിലെത്തിയത്.

‘ദീർഘനാളായി കശ്‌മീരിൽ ഗുരുതരമായ പ്രശ്‌നമുണ്ടായിരുന്നു. രാജ്യത്തെ മറ്റുപ്രദേശങ്ങളിൽനിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരിൽ നിഴലിച്ചിരുന്നു. ഇത് ഭരണഘടനയുടെ 370-ാം അനുച്ഛേദത്തെ കുറിച്ചുള്ള കേന്ദ്രസർക്കാരിൻ്റെ ആലോചനകളിൽ പ്രതിഫലിച്ചു. എന്നാൽ ആ അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചു’, സൽമാൻ ഖുർഷിദ് പറഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള കാലം കശ്‌മീർ പുരോഗതിയുടെ പാതയിലാണെന്നും സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ നിലവിൽ വന്നതായും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 65 ശതമാനം ജനങ്ങൾ വോട്ടവകാശം വിനിയോഗിച്ചതായും സൽമാൻ ഖുർഷിദ് പറഞ്ഞു.
