ഈരാറ്റുപേട്ട: കാലങ്ങളായി ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന ഈരാറ്റുപേട്ട നഗരസഭ 25-)o ഡിവിഷനിലെ ആനിപ്പടി പ്രദേശത്ത് സംസ്ഥാന ഭൂ ജല വകുപ്പിൽ നിന്നും 14.5 ലക്ഷം രൂപ അനുവദിച്ച് പുതിയ കുഴൽക്കിണർ നിർമ്മിച്ച് കുഴൽ കിണറിൽ നിന്നുള്ള ജലം ഉപയോഗിച്ച് പുതിയ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി. പമ്പ് ഹൗസ്, മോട്ടോർ, ഓവർഹെഡ് ടാങ്ക്, പമ്പിങ് മെയിൻ പൈപ്പ്, വിതരണ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്.

കാലങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന ആനിപ്പടി പ്രദേശത്തെ എഴുപതോളം കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് പദ്ധതി തയ്യാറാക്കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമർപ്പിച്ച് 14.5 ലക്ഷം രൂപ അനുവദിപ്പിക്കുകയായിരുന്നു.
പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, വാർഡ് കൗൺസിലർ അനസ് പാറയിൽ,സുഹാന ജിയാസ്, ലീന ജെയിംസ്, കെ.പി. സിയാദ്, ഷമീർ പുളിക്കച്ചാലിൽ അഡ്വ.ജെയിംസ് വലിയവീട്ടിൽ, സോജൻ ആലക്കുളം, പിപിഎം നൗഷാദ് സൂപ്രണ്ടിങ് എൻജിനീയർ വിമൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
