ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി കേന്ദ്ര പ്രതിനിധി സംഘത്തലവനായി വിദേശ സന്ദർശനം നടത്തുന്ന ശശി തരൂരിന്റെ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. തരൂരിനെ ബിജെപിയുടെ സൂപ്പർ വക്താവ് എന്ന് പരിഹസിച്ച ഉദിത് രാജ്, മോദിയേയും കേന്ദ്ര സർക്കാരിയേയും ബിജെപി നേതാക്കൾ പുകഴ്ത്തുന്നതിനേക്കാൾ ശക്തമായിട്ടാണ് കോൺഗ്രസ് എംപി വാഴ്ത്തുന്നതെന്നും പറഞ്ഞു.
പനാമയിലെ ഇന്ത്യൻ എംബസിയിൽ തരൂർ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉദിത് രാജിൻ്റെ വിമർശനം. ‘സമീപ വർഷങ്ങളിൽ വന്ന മാറ്റം എന്തെന്നാൽ, ഭീകരർക്കും വലിയ വിലനൽകേണ്ടിവരുമെന്ന് മനസ്സിലായി എന്നതാണ്, അതിൽ സംശയമില്ല’, തരൂർ പറഞ്ഞിരുന്നു.
ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഭീകര താവളത്തിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനിടെ നിയന്ത്രണരേഖ കടന്നെത്തിയെന്ന് തരൂർ ചൂണ്ടിക്കാട്ടി. ‘അത് ഞങ്ങൾ മുമ്പ് ചെയ്യാത്ത ഒന്നായിരുന്നു. കാർഗിൽ യുദ്ധസമയത്തുപോലും രാജ്യം നിയന്ത്രണ രേഖ കടന്നിട്ടില്ല’, തരൂർ ചൂണ്ടിക്കാട്ടി.

2019 ജനുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന്, സായുധസേന നിയന്ത്രണരേഖ മാത്രമല്ല അന്താരാഷ്ട്ര അതിർത്തിയും ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായും തരൂർ പറഞ്ഞു.
‘ഇത്തവണ (ഓപ്പറേഷൻ സിന്ദൂരിലൂടെ), ഞങ്ങൾ ഈ രണ്ടിൽനിന്നും കൂടുതൽ മുന്നോട്ട് പോയിരിക്കുന്നു. നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്നുപോയെന്ന് മാത്രമല്ല. ഞങ്ങൾ പാകിസ്‌താനിലെ പഞ്ചാബി ഹൃദയഭൂമിയിൽ ഒമ്പത് സ്ഥലങ്ങളിലെ ഭീകര താവളങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ഭീകര ആസ്ഥാനങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണം നടത്തി’, പാനമയിൽ കോൺഗ്രസ് നേതാവ് പറഞ്ഞു.
സംഘത്തിലെ എല്ലാ അംഗങ്ങളും വ്യത്യസ്‌ത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വന്നവരാണെങ്കിലും ദേശീയ ലക്ഷ്യത്തിൽ ഞങ്ങൾ ഐക്യപ്പെടുന്നുവെന്നും പ്രതിനിധി സംഘത്തെ ചൂണ്ടിക്കാട്ടി തരൂർ വ്യക്തമാക്കി. ഈ പരാമർശങ്ങളിലാണ് കോൺഗ്രസ് നേതാവ് ഉദിത് രാജ് വിമർശനം നടത്തിയത്.
‘കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവാണ്, ബിജെപി നേതാക്കൾ പറയാത്തതുപോലും പ്രധാനമന്ത്രി മോദിക്കും സർക്കാരിനും വേണ്ടി ശശി തരൂർ സംസാരിക്കുകയാണ്. മുൻ സർക്കാരുകൾ എന്താണ് ചെയ്തിരുന്നതെന്ന് അയാൾക്ക് വല്ലതും അറിയുമോ? ബിജെപി ഇന്ത്യൻ സായുധ സേനയുടെ ക്രെഡിറ്റ് എടുക്കുന്നു…’, ഉദിത് രാജ് പറഞ്ഞു.
