Friday, May 30, 2025

സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ വർധിക്കുന്നു: ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി

Covid 19സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ വർധിക്കുന്നു: ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ വർധിക്കുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാപകമായ പരിശോധനാസംവിധാനം ഏർപ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതൽ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ 519 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. പ്രായമുള്ളവർ, രോഗങ്ങളുള്ളവർ തുടങ്ങിയവർ ദയവായി പൊതുയിടങ്ങളിൽ മാസ്ക‌് ധരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറയുന്നു. മറ്റ് രോഗങ്ങളുള്ളവർ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനവും ഒഴിവാക്കണം.

ആഗോളതലത്തിൽ കോവിഡ് കേസുകളിൽ ചെറിയതോതിൽ വർധനവ് കണ്ടപ്പോൾ തന്നെ മന്ത്രിതല യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ അവലോകനം ചെയ്‌തിരുന്നു. അന്നുമുതൽ തന്നെ സൂക്ഷ്മ‌നിരീക്ഷണം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. അതിൻ്റെ ഭാഗമായാണ് കുറച്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.- മന്ത്രി പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഏറ്റവുംകൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്.

ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളിൽ ഏതെങ്കിലും മേഖലകളിൽ രോഗപ്പകർച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.

വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

Check out our other content

Check out other tags:

Most Popular Articles