കേരളത്തിൻ്റെ മനസ്സിൽ സ്ഥിരതാമസമാക്കിയ വ്യക്തിത്വമാണ് കമൽഹാസനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ മനസ്സുള്ള മനുഷ്യനാണ് കമൽഹാസനെന്നും കലാകാരൻ എന്നതിനപ്പുറം ഒരു സാമൂഹിക ജീവിതമുണ്ടെന്ന് തെളിയിച്ച കലാകാരനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്, ‘പിണറായി ദി ലെജൻഡ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിൻ്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഒരുക്കിയ ഡോക്യുമെൻ്ററിയുടെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് കമൽഹാസൻ തിരുവനന്തപുരത്ത് എത്തിയത്. പിണറായി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം ബുധനാഴ്‌ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു.

‘കേരളത്തിൻ്റെ മനസ്സിൽ സ്ഥിരതാമസമാക്കിയ വ്യക്തിത്വമാണ് കമൽഹാസൻ. കലാകാരൻ എന്നതിനപ്പുറം ഒരു സാമൂഹിക ജീവിതം ഉണ്ടെന്ന് തെളിയിച്ച കലാകാരനാണ് അദ്ദേഹം. ജനങ്ങളോട് കരുതലുള്ള ഇടതുപക്ഷ മനസ്സുള്ള മനുഷ്യനാണ് അദ്ദേഹം,’ വേദിയിൽ ഉണ്ടായിരുന്ന കമൽഹാസനെക്കുറിച്ച് പിണറായി വിജയൻ പറഞ്ഞു.
അസോസിയേഷൻ പുറത്തിറക്കിയ ഡോക്യുമെൻ്ററി കണ്ടതായും ഇതിനുപിന്നിൽ പ്രവർത്തിച്ചവർ ഇനി എന്തൊക്കെയാണ് കേൾക്കേണ്ടിവരികയെന്ന് താൻ ചിന്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ‘ഡോക്യുമെന്ററി കണ്ടു, ഇതിൻ്റെ പേരിൽ എന്തെല്ലാം പഴിയാണ് ഇവർ കേൾക്കേണ്ടി വരികയെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ, ചെറിയൊരു പ്രശ്‌നമുണ്ട്, എന്റെ അമ്മയുടെ പേര് തെറ്റിച്ചാണ് ഡോക്യുമെൻ്ററിയിൽ കാണിച്ചിരിക്കുന്നത്,’ പിണറായി പറഞ്ഞു.
‘എൽഡിഎഫിന്റെ തുടർഭരണം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. ചരിത്രം തിരുത്തി ഞങ്ങളെ അധികാരത്തിലേറ്റി. നാലാംവാർഷിക ആഘോഷ പരിപാടിയിലൊക്കെ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ഒരുപാട് ആശയങ്ങളും നിർദേശങ്ങളും ഈ യോഗങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. ഞാൻ എന്ന വ്യക്തി എന്റേതായ സ്വന്തം കഴിവിലൂടെ നാട്ടിൽ പ്രവർത്തിച്ചുവന്നതല്ല. എന്റെ പാർട്ടിയുടെ ഉത്പന്നമാണ് ഞാൻ. 2016 മുതലാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. ഈ ഒൻപത് കൊല്ലംകൊണ്ട് അഭിമാനകരമായ നേട്ടങ്ങൾ കേരളം സ്വന്തമാക്കി,’ മുഖ്യമന്ത്രി പറഞ്ഞു.
