ദേശീയപാതയിൽ അൻപതോളം ഇടങ്ങളിൽ വിള്ളലുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേശീയപാത നിർമാണവുമായി സംസ്‌ഥാനസർക്കാരിനു യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോൾ പറയുന്നു. കുരിയാട് മാത്രമല്ല തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ പലയിടത്തും ദേശീയപാതയിൽ വിള്ളൽ വീണിട്ടുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റീൽസ് ഇടട്ടെ. അതൊക്കെ കേരളത്തിലെ ജനങ്ങൾ കാണട്ടെ. നാണക്കേട് മറയ്ക്കാൻ വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണെന്നും സതീശൻ പറഞ്ഞു.
പാലാരിവട്ടം പാലത്തിനു അപാകതയുണ്ടെന്ന റിപ്പോർട്ടിൻ്റെ പേരിൽ വിജിലൻസ് കേസ് എടുത്ത സർക്കാരിന് ഇപ്പോൾ കേന്ദ്രത്തിന് എതിരെ ഒരു കേസും എടുക്കാൻ താൽപര്യമില്ല. വിള്ളൽ അടച്ചാൽ മതിയെന്നാണ് പറയുന്നത്. വലിയ മഴ വരാനിരിക്കുകയാണ്. വലിയ വിള്ളലും കാണാനിരിക്കുന്നേയുള്ളുവെന്നും സതീശൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കിയതു പോലെയാണ് കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നത്. റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് കോൺഗ്രസ് രേഖാമൂലം എഴുതി നൽകിയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് പദ്ധതി നടപ്പാക്കിയെന്നു വരുത്തി എട്ടുകാലി മമ്മൂഞ്ഞാകാൻ ശ്രമിച്ചതാണ്. അതുപക്ഷേ നാലാം വാർഷികത്തിൽ പൊളിഞ്ഞു താഴെ വീണു. യുപിഎ സർക്കാർ കൊണ്ടുവന്ന റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആക്‌ട് ഉപയോഗപ്പെടുത്തിയതു കൊണ്ടാണ് നല്ല വില കൊടുത്ത് സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞതെന്നും സതീശൻ പറഞ്ഞു.