മെയ് 24-ന് (ശനി) ഭൂമിയ്ക്കരികിലൂടെ അതിവേഗത്തിൽ കടന്നുപോകാൻ 2003 MH4 എന്ന പടുകൂറ്റൻ ഛിന്നഗ്രഹം. മൂന്ന് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹമാണ് 2003MH4. സെക്കൻഡിൽ 14 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിൻ്റെ വലിപ്പവും വേഗവും ഭൂമിയ്ക്ക് ഭീഷണയല്ലെങ്കിലും അതിനെ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം.
നാസയുടെ സെൻ്റർ ഫോർ നിയർ-എർത്ത് ഒബ്‌ജക്റ്റ് സ്റ്റഡീസ് (CNEOS) അടക്കമുള്ളവ 2003 MH4-ൻ്റെ സഞ്ചാരപഥം ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. ഭൂമിയിൽനിന്ന് 6.68 ദശലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. സാധാരണ ഗതിയിൽ ഇത് വളരെ വലിയ ദൂരമായി തോന്നാമെങ്കിലും ഇത്രയും വലിയ ഒരു വസ് ഇത്ര ദൂരത്തുകൂടി കടന്നുപോകുന്നത് ശാസ്ത്രജ്ഞർ ഗൗരവത്തോടെയാണ് കാണുന്നത്. പൊട്ടൻഷ്യലി ഹസാർഡസ് ആസ്റ്ററോയിഡ് (PHA) ആയാണ് ഈ ഛിന്നഗ്രഹത്തെ കണക്കാക്കുന്നത്. 150 മീറ്ററിൽ കൂടുതൽ വലുപ്പമുള്ളതും ഭൂമിയിൽ നിന്ന് 7.5 ദശലക്ഷം കിലോമീറ്ററിനുള്ളിൽ വരുന്നതുമായ ബഹിരാകാശ വസ്തുക്കളെയാണ് ഈ ഗണത്തിൽ സാധാരണ ഉൾപ്പെടുത്താറുള്ളത്.

കൂട്ടിയിടിക്കുള്ള സാധ്യതയല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. എന്നാൽ തുടർച്ചയായ നിരീക്ഷണത്തിൻ്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ്. ഗ്രഹങ്ങളുമായുള്ള ഗുരുത്വാകർഷണ പ്രതിപ്രവർത്തനം അടക്കമുള്ളവമൂലം ഒരു ഛിന്നഗ്രഹത്തിൻ്റെ സഞ്ചാരപഥത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഗൗരവമായി കാണേണ്ടതാണ്. ഛിന്നഗ്രഹത്തിൻ്റെ ഘടന, സാന്ദ്രത, പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് എന്നിവയും ശാസ്ത്രലോകം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. കാരണം ഈ സവിശേഷതകൾക്ക് അതിന്റെ ഭ്രമണപഥത്തെയും അപകടസാധ്യതയെയും സ്വാധീനിക്കാൻ കഴിയും.
ഇത്രയും വലുപ്പമുള്ള ഒരു ഛിന്നഗ്രഹം നേരിട്ട് പതിച്ചാൽ ആയിരക്കണക്കിന് അണുബോംബുകൾക്ക് തുല്യമായ ഊർജ്ജം പുറത്തുവിട്ടേക്കാം. ഇത് വ്യാപകമായ നാശനഷ്ടങ്ങൾ, സുനാമി എന്നിവയ്ക്ക് കാരണമാവുകയും വൻ ദുരന്തത്തിന് വഴിവെക്കുകയും ചെയ്തേക്കാം.