കൊച്ചി മുന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മുഴുക്കുളം പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശത്തിനിടെയായിരുന്നു പൊലീസ് തെളിവെടുപ്പ്.

വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ്, സ്‌റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ അടക്കം നൂറോളം പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.