ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സൈനിക സംഘർഷത്തിൽ വെടിനിർത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാകിസ്താനാണെന്ന് ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻ്റിൻ്റെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താനായിരുന്നു വെടിനിർത്തലിന് ഇങ്ങോട്ട് ആവശ്യവുമായി വന്നത്. അല്ലാതെ ഇക്കാര്യത്തിൽ അമേരിക്ക ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കമ്മിറ്റിയെ ബോധിപ്പിച്ചു. പാകിസ്‌താനും ഇന്ത്യയും തമ്മിൽ വെടിനിർത്തൽ ധാരണയായ വിവരം യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. തങ്ങളാണ് അതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്‌തിരുന്നു. ഈ വിഷയങ്ങൾ ശശി തരൂർ അധ്യക്ഷനായ പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്തു.

പാകിസ്‌താന്റെ ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ( ഡിജിഎംഒ) വെടിനിർത്തൽ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ അമേരിക്കയുടെ യാതൊരു തരത്തിലുമുള്ള ഇടപെടലുണ്ടായില്ല എന്നും വിദേശകാര്യ സെക്രട്ടറി കമ്മറ്റിയെ അറിയിച്ചു.
ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നൂർഖാൻ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്താൻ വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു.