ശശി തരൂരിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസുകാരൻ ആ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം. അത് തരൂരിന്റെ മാത്രമല്ല, താൻ ഉൾപ്പടെയുള്ള എല്ലാ പ്രവർത്തകരുടേയും ചുമതലയാണ്. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ആരും മുകളിൽനിന്ന് കെട്ടിയിറക്കി വരുന്നവരല്ല. പാർട്ടിയുടെ വളയത്തിനുള്ളിൽനിന്ന് പുറത്തുവന്ന് എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ കയ്യടി കിട്ടുമായിരിക്കും, കയ്യടിക്ക് ഉപരിയായി പാർട്ടിയുമായി ബന്ധപ്പെട്ടുനിന്ന് പ്രവർത്തിക്കണം. ഇതിന് കഴിയില്ലെങ്കിൽ സ്വതന്ത്രനായി നിന്ന് മത്സരിച്ച് വിജയിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

സ്വതന്ത്രനായി നിന്ന് മത്സരിച്ച് വിജയിച്ചാൽ പാർട്ടി പറയുന്നത് ഒന്നു കേൾക്കേണ്ട, പാർട്ടി നിർദ്ദേശിച്ചില്ലെങ്കിലും ഞാൻ പോവുമെന്ന് പറയുന്ന നിലപാട് ശരിയല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. കോൺഗ്രസിന് ഒരു അഭിപ്രായം ഉണ്ട്, അത് സ്വീകരിക്കൽ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വമാണ്. കോൺഗ്രസ് എന്ന മാതൃസംഘടനയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലേക്ക് ആര് പോയാലും അത് ശരിയല്ല. ഏത് വലിയവൻ ആയാലും ചെറിയവൻ ആയാലും പാർട്ടി ചട്ടകൂടിന് ഉള്ളിൽ നിന്ന് പ്രവർത്തിക്കണം. വർക്കിംഗ് കമ്മറ്റി മെമ്പർ എന്ന വലിയ പദവിയിൽ ഇരിക്കുന്നയാൾ ഇത്തരം നിലപാട് എടുക്കുമ്പോൾ അത് ക്ഷീണം ചെയ്യുമോ എന്ന് അദ്ദേഹം ചിന്തിക്കണം. അടൂർ പ്രകാശ് പറഞ്ഞു.
പാകിസ്‌താനെതിരായ നയതന്ത്ര നീക്കത്തിൻ്റെ ഭാഗമായി വിദേശരാജ്യങ്ങളിലേക്ക് സർവ കക്ഷി സംഘത്തെ അയയ്ക്കുന്ന വിഷയത്തിൽ തരൂരിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ആരുമായൊക്കെ വിട്ടുവീഴ്‌ച ഉണ്ടാവണം, ആരുമായി ചർച്ച നടത്തണം എന്നൊക്കെ തീരുമാനിക്കുന്നത് കെപിസിസി പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ്, മുതിർന്ന നേതാക്കൾ എന്നിവരാണ്. ഇവരുമായി ചർച്ച ചെയ്‌ത ശേഷം ആ പ്രവർത്തനത്തിലേക്ക് പോയിരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് കൺവീനർ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി മാതൃഭൂമി ഓഫിസ് സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.