മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്‌തത്. ആരോപണ വിധേയരായ പോലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തും.
സ്വർണമാല മോഷ്‌ടിച്ചു എന്ന പരാതിയിൽ, ബിന്ദു എന്ന ദളിത് യുവതിയെ സ്റ്റേഷനിൽവെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയാക്കിയതായാണ് ആരോപണം. വീട്ടുജോലി ചെയ്‌ത് ഉപജീവനം നടത്തുന്ന തിരുവനന്തപുരം പനവൂർ സ്വദേശി ആർ. ബിന്ദു (39)വിനാണ് പോലീസിന്റെ ഭാഗത്തുനിന്ന് കൊടിയ മാനസികപീഡനം നേരിടേണ്ടിവന്നത്.

സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാർ നൽകിയ പരാതിയിലാണ് ബിന്ദുവിനെ പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറോളം പോലീസ് ചോദ്യംചെയ്തു. ഒടുവിൽ, മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞിരുന്ന, 18 ഗ്രാം തൂക്കംവരുന്ന സ്വർണമാല പരാതിക്കാരായ ഗൾഫുകാരുടെ വീട്ടിൽനിന്നുതന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനിൽനിന്ന് പറഞ്ഞുവിട്ടെന്നാണ് പരാതി.
എന്നാൽ, എഫ്ഐആർ റദ്ദാക്കാതെ പോലീസ് തുടർ നിയമനടപടിയുമായി മുന്നോട്ടുപോയതോടെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും ബിന്ദു പരാതി നൽകി. കഴിഞ്ഞമാസം 23-നായിരുന്നു സംഭവം.