പാകിസ്താനെതിരായ സംഘർഷത്തിനിടെ പഞ്ചാബിലുള്ള ആദംപുർ വ്യോമത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഇങ്ങോട്ടേക്കെത്തിയത്. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. വ്യോമത്താവളത്തിലെ സൈനികരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്.
ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചിരുന്നു.
ആണവശേഷിയുടെ പേരിൽ പാകിസ്താൻ ഭീഷണിയും വിലപേശലും നടത്തുന്നത് ഇന്ത്യ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നത് വെറുമൊരു പേരല്ല, നയമാണ്. ഇന്ത്യൻ സൈനികരുടെ കരുത്തിൽ തോൽവികണ്ട പാകിസ്താൻ സഹായത്തിനായി പരക്കംപായുകയായിരുന്നു.
പാകിസ്താനെതിരായ സൈനികനടപടി തത്കാലം മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഭീകരതയും ചർച്ചയും ഒന്നിച്ചുപോകില്ലെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരത, പാക് അധിനിവേശ കശ്മീർ എന്നീവിഷയങ്ങളിൽമാത്രമേ പാകിസ്താനുമായി ചർച്ചയുള്ളൂവെന്നും മോദി വ്യക്തമാക്കുകയുണ്ടായി.