സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് നടപടി. തീരുമാനത്തെ തമിഴ്‌നാട്ടിലെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു.
ലൈറ്ററുകൾ വ്യാപകമായതോടെ, തീപ്പെട്ടി വ്യവസായത്തെ സാരമായി ബാധിച്ചെന്നും ഇവ നിരോധിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെന്നും തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപ്പെട്ടി നാഷണൽ സ്മോൾ മാച്ച് മാനുഫാക്‌ചറേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പരമശിവം പറഞ്ഞു. ലൈറ്ററുകൾ വിപണിയിൽ സുലഭമായതോടെ, തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നും പരമശിവം വ്യക്തമാക്കി.
കോവിൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് തീപ്പെട്ടിനിർമാണ വ്യവസായം. തമിഴ്‌നാട്ടിൽ 70 ശതമാനംപേരും ലൈറ്ററുകൾ ഉപയോഗിക്കാൻ തുടങ്ങിയത് തങ്ങൾക്ക് കനത്ത തിരിച്ചടിയായി മാറിയെന്നും അസോസിയേഷൻ സെക്രട്ടറി ആർ. ഗോപാൽസാമി പറഞ്ഞു. കോവിൽപ്പെട്ടിയിൽനിന്നുള്ള തീപ്പെട്ടി കയറ്റുമതിയെയും ലൈറ്ററുകൾ വിഴുങ്ങിയെന്നും ഇവർ വ്യക്തമാക്കി.