വാഹനാപകടത്തിൽപ്പെടുന്നവരെ ചികിത്സിക്കുന്നതിനായി ‘കാഷ്‌ലെസ്’ പദ്ധതി രൂപവത്കരിക്കുന്നതിൽ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.
ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്രം നിർദേശം പാലിക്കുകയോ സമയം നീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.
കേന്ദ്രനടപടി കോടതിയലക്ഷ്യമാണ്. നിങ്ങളുടെ സ്വന്തംചട്ടങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇത് ക്ഷേമവ്യവസ്ഥകളിൽ ഒന്നാണ്. ഈവ്യവസ്ഥ നിലവിൽവന്നിട്ട് മൂന്നുവർഷമായി. നിങ്ങൾ ശരിക്കും സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടോയെന്നും ബെഞ്ച് ചോദിച്ചു.
വലിയദേശീയപാതകൾ നിർമിച്ചിട്ടുകാര്യമില്ല. സൗകര്യങ്ങളുടെ അഭാവംമൂലം ആളുകൾ മരിക്കുന്നു. എന്തുകൊണ്ടാണ് ഇത്ര നിസ്സാരമായി പെരുമാറാൻ കഴിയുന്നതെന്നും ഈ വ്യവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് ഗൗരവമില്ലേയെന്നും റോഡ് ഗതാഗത മന്ത്രാലയ സെക്രട്ടറിയോട് സുപ്രീംകോടതി ചോദിച്ചു.
കരട് പദ്ധതി തയ്യാറാക്കിയെങ്കിലും ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജിഐസി) എതിർപ്പ് ഉന്നയിച്ചതിനാൽ പദ്ധതി നടപ്പാക്കാൻ സാധിച്ചില്ലെന്ന് സെക്രട്ടറി മറുപടി നൽകി.