പാകിസ്‌താനിലേക്കുള്ള ജലം തടഞ്ഞാൽ നദികളിലൂടെ രക്തമൊഴുകുമെന്ന പ്രസ്‌താവനയിൽ പാകിസ്‌താൻ പീപ്പിൾസ് പാർട്ടി ചെയർമാനും പാകിസ്‌താൻ മുൻ വിദേശകാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരിയ്ക്കെതിരേ കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി സി.ആർ. പാട്ടീൽ. ധൈര്യമുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വരാൻ ബിലാവലിനെ പാട്ടീൽ വെല്ലുവിളിച്ചു. ഗുജറാത്തിലെ സൂറത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
മോദി പറയാറുണ്ട്, ജലമുണ്ടെങ്കിൽ ശക്തിയുണ്ടെന്ന്. സിന്ധൂനദീജല കരാർ പ്രകാരം പാകിസ്താന് ജലം ലഭിക്കില്ലെന്ന് മോദി പറഞ്ഞിട്ടുണ്ട്, പാട്ടീൽ പറഞ്ഞു. ബിലാവൽ കുപിതനാകുകയും വെള്ളം തടഞ്ഞാൽ രക്തംകൊണ്ടുള്ള നദി ഇന്ത്യയിൽ ഒഴുകുമെന്ന് പറയുകയും ചെയ്‌തു. നമ്മൾ ഭയന്നോ? ഞാൻ അദ്ദേഹത്തോട് പറയുകയാണ്, സഹോദരാ, നിങ്ങൾക്ക് അൽപം ധൈര്യമുണ്ടെങ്കിൽ ഇവിടേക്ക് വരൂ. ഇത്തരം വീമ്പിളക്കൽ കേട്ട് ആശങ്കപ്പെടാതെ ജലം സംരക്ഷിക്കേണ്ടതിന്റെ ഉത്തരാവാദിത്വം നമുക്കാണ്’, പാട്ടീൽ കൂട്ടിച്ചേർത്തു.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവേ ആയിരുന്നു ബിലാവലിൻ്റെ വിവാദ പരാമർശം. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് സിന്ധുനദീജലക്കരാർ ഇന്ത്യ മരവിപ്പിച്ചത്.