സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി.
പിണറായിയെപ്പോലൊരു നേതാവിൻ്റെ വിലക്ക് തനിക്ക് ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു.
കേരളത്തിൽ ഉണ്ടെങ്കിൽ ഇനിയും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ദേശീയതലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർട്ടി തനിക്ക് നൽകിയിരിക്കുന്ന നിർദേശം. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
അതിനിടെ, പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാർട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണ് പി.കെ.ശ്രീമതി സംസ്ഥാന ഘടകത്തിൽ പ്രവർത്തിക്കേണ്ടെന്ന നിലപാടിന് പിന്നിലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തേ പറഞ്ഞിരുന്നു.
‘പി.കെ.ശ്രീമതി സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയിരുന്നു. എന്നാൽ 75 വയസ്സ് പിന്നിട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും ഒഴിവായി. റിട്ടയർ ചെയ്‌തു എന്ന് പറയാൻ പറ്റില്ല. മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡൻ്റായി പ്രവർത്തിക്കുകയാണ്. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നൽകി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവർത്തനത്തിൽ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കാനാണ്’ എം.വി.ഗോവിന്ദൻ വിശദീകരിച്ചു.