” പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടുപോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങള്‍ എന്ത് ചെയ്യാനാ?” നെഞ്ച് പിടഞ്ഞ് ഉണ്ണിമാഷ് ഇക്കാര്യങ്ങള്‍ പറയുമ്ബോള്‍ അദ്ദേഹത്തിന്റെ അതേ ചങ്കിടിപ്പോടെയാണ് കേരളക്കര ആ വാർത്ത കേട്ടതും കണ്ടതും.
ദുരന്ത ഭൂമിയില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ ആദ്യം സന്ദർശിച്ചതും ഉണ്ണിമാഷിന്റെയും കുട്ടികളുടെയും വെള്ളാർമല സ്‌കൂള്‍ തന്നെ..
വിദ്യാലയത്തിലെത്തിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ധാരാളം പാവപ്പെട്ട വിദ്യാർത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും, സാധാരണക്കാരുടെ മക്കളും പഠിച്ചിരുന്ന സ്‌കൂളായിരുന്നു വെള്ളാർമല സ്‌കൂള്‍. ഇവിടെത്തിയ പ്രധാനമന്ത്രി സ്‌കൂളിന്റെ തകർന്ന കെട്ടിടങ്ങളും ക്ലാസ് മുറികളും കണ്ട് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തിരക്കി.
സ്‌കൂളില്‍ എത്ര വിദ്യാർത്ഥികളുണ്ടായിരുന്നുവെന്നും എത്ര പേർ മരണപ്പെട്ടുവെന്നും തുടങ്ങി നിരവധി കാര്യങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. സ്‌കൂളിനെ കുറിച്ചുള്ള വിശദമായ അവലോകനം നടത്തിയാണ് പ്രധാനമന്ത്രി ബെയ്‌ലി പാലത്തിലേക്ക് നടന്നു നീങ്ങിയത്.
അതേസമയം, വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി.