തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ വൈപ്പിൻ നിയോജക മണ്ഡലം എൻഡിഎ കൺവീനർ രജ്ഞിത്ത് രാജ്‌വിയുടെ വീട്ടിൽ നടന്ന അത്താഴ വിരുന്നിൽ പങ്കെടുത്തത് വിവാദമാവുന്നു. മന്ത്രിയെ കൂടാതെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് വിരുന്നിൽ പങ്കെടുത്തത്. എസ്എൻഡിപി ശാഖാ ഭാരവാഹികളും വീട്ടിലുണ്ടായിരുന്നു.
രജ്ഞിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എൻഡിപി യോഗം വനിതാ സംഘം സംസ്ഥാന പ്രസിഡണ്ടാണ്. ബിഡിജെഎസ് രൂപീകരിച്ച കാലം മുതൽ നിയോജക മണ്ഡലം പ്രസിഡണ്ടായ രജ്ഞിത്ത് ഹിന്ദു ഐക്യവേദി നേതാവ് കൂടിയാണ്. മാർച്ച് 28ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ കെഎൻ ഉണ്ണികൃഷ്ണൻ വനിതാ സംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യം അറിയിച്ചത്. പ്രചാരണത്തിനായി വൈപ്പിനിലെത്തുന്ന ദിനമായതു കൊണ്ട് തോമസ് ഐസകും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
വീട്ടിലെത്തിയ നേതാക്കളെ ഏതുപാർട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുണ്ടായതെന്ന് രഞ്ജിത് പറയുന്നു.
എന്നാൽ ഇതിന്റെ തുടർച്ചയായി എസ്എൻഡിപിയിലെ ഇടത് അനുകൂല സംഘത്തിന്റെ യോഗം ചെറായിയിലെ പ്രമുഖ ഹോട്ടലിൽ ചേർന്നെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഈ യോഗത്തിൽ സിപി ഐഎം സ്ഥാനാർത്ഥി പങ്കെടുത്തു. ബിഡിജെഎസ് നേതാക്കൾ വഴിയാണ് എൻഡിഎ വോട്ടുകളുടെ കച്ചവടം എൽഡിഎഫ് ഉറപ്പിച്ചത് കോൺഗ്രസ് ബ്ലോക് പ്രസിഡണ്ടും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായ വിഎസ് സോളിരാജ് ആരോപിച്ചവെന്നും മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു.