സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപിയെ തോൽപ്പിക്കാൻ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ എൽഡിഎഫ് വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണം. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്നും മുല്ലപ്പള്ളി. അദ്ദേഹത്തെ പിൻവലിച്ചില്ലെങ്കിലും യുഡിഎഫിന് വോട്ട് നൽകണമെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശിച്ചുള്ള പ്രതികരണങ്ങൾ താൻ പറഞ്ഞതിന്റെ അന്തഃസത്ത മനസിലാക്കാതെയാണ്. തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും എൻഡിഎ പത്രിക തള്ളിപ്പോയത് യാദൃശ്ചികമല്ല. 82 മണ്ഡലങ്ങളിൽ എസ്ഡിപിഐയുമായി സിപിഐഎം ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ്.
അതേസമയം മുല്ലപ്പള്ളിയെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മഞ്ചേശ്വരത്ത് ഒറ്റയ്ക്ക് കോൺഗ്രസിന് ബിജെപിയെ തോൽപിക്കാൻ സാധിക്കുമെന്നും ആരെയുടെയും പിന്തുണ വേണ്ടെന്നും ഉമ്മൻ ചാണ്ടിയും പറഞ്ഞു.