കർശന നടപടിയാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇരട്ട വോട്ട് ഉള്ളവർ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദ്ദേശം കോടതി അംഗീകരിച്ചു. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാം. കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
സുപ്രധാന വിധിയാണ് ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇരട്ട വോട്ട് ഉള്ളവരുടെ ഫോട്ടോയും സത്യവാങ്മൂലവും നിർബന്ധമാണ്. ഇവർ ബൂത്തിലെത്തുമ്പോൾ ഇവരുടെ ചിത്രം എടുക്കുകയും ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം എഴുതിവാങ്ങുകയും വേണം.രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. ഇരട്ട് വോട്ട് ഉള്ളവരെ നിലവിൽ വോട്ട് ചെയ്യിക്കാതിരിക്കാനാവില്ല. വോട്ടർ പട്ടിക പുനപരിശോധിക്കാൻ ഇപ്പോൾ നിർവാഹമില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.ചെന്നിത്തലയുടെ ഹർജിയിൽ ഭാഗികമായ കാര്യങ്ങൾ കോടതി അംഗീകരിച്ചു. ഇരട്ട വോട്ടുള്ളവരുടെ വോട്ട് മരവിപ്പിക്കണം എന്നതും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നതുമായ ആവശ്യങ്ങൾ കോടതി നിരസിച്ചു.