Tuesday, June 17, 2025

കൊച്ചി മെട്രോ എട്ടാം വർഷത്തിലേക്ക്: പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാർ, തിരുവനന്തപുരത്തും കോഴിക്കോട്ടും ആവർത്തിക്കാനൊരുങ്ങുന്നു

TOP NEWSKERALAകൊച്ചി മെട്രോ എട്ടാം വർഷത്തിലേക്ക്: പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാർ, തിരുവനന്തപുരത്തും കോഴിക്കോട്ടും ആവർത്തിക്കാനൊരുങ്ങുന്നു

കൊച്ചി മെട്രോ പ്രവർത്തനത്തിൻ്റെ എട്ടാം വർഷത്തിലേക്ക്. കൊച്ചി മെട്രോ നഗര ഗതാഗത സേവന ദാതാവ് എന്നതിൽനിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും അടിസ്ഥാനസൗകര്യ വികസനത്തിലെ ശക്തമായ ഒരു ബ്രാൻഡായി. കൊച്ചിയിൽ വിജയകരമായി മെട്രോ റെയിലും വാട്ടർ മെട്രോയും സ്ഥാപിച്ച കെ.എംആർഎൽ തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവർത്തിക്കാനൊരുങ്ങുന്നു. രാജ്യത്തെ 21 കേന്ദ്രങ്ങളിൽ വാട്ടർമെട്രോ സേവനം ആരംഭിക്കാനുള്ള സാധ്യതാ പഠനവും നടക്കുന്നു. കേരളത്തിൽനിന്നാരംഭിച്ച ഈ സ്ഥാപനം ഇന്ന് സുസ്ഥിര, നഗരഗതാഗത വികസന രംഗത്തെ ദേശീയ ബ്രാൻഡായി മാറുന്നു. സ്വന്തമായി വാങ്ങിയ 15 ബസുകളുമായി നഗരത്തിലെ പല കേന്ദ്രങ്ങളിലേക്കും സേവനവും വിപുലീകരിച്ചു.

വൈറ്റിലയിൽ നിന്നും തൃപ്പൂണിത്തുറയിൽനിന്നും ഇ ഫീഡർ ബസ് ഇൻഫോപാർക്കിലേക്ക് ആരംഭിച്ചതോടെ മെട്രോ സർക്കുലർ യാത്രയ്ക്ക് സാധ്യതയും തുടരുന്നു. ഹൈക്കോർട്ടിൽനിന്ന് തേവര വരെയുള്ള റൂട്ടിൽ എലിവേറ്റഡ് ട്രാം സർവീസിനുള്ള സാധ്യതാ പഠനത്തിനും കെഎംആർഎൽ ഒരുങ്ങുന്നു. രണ്ടാംഘട്ട വികസനത്തിൻ്റെ ഭാഗമായി പാലാരിവട്ടം-കാക്കനാട് ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ നിർമാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി ആലുവ – അങ്കമാലി റൂട്ടിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്ന പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു.

പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാർ

അവധി ദിവസങ്ങളിലൊഴികെ പ്രതിദിനം ഒരു ലക്ഷത്തിലേറെപ്പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടിയായിരുന്നു. ഈ വർഷം 3.65 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നു. സേവനം ആരംഭിച്ച 2017-18 കാലയളവിൽ വാർഷിക യാത്രക്കാരുടെ എണ്ണം 1,00,71,036 ആയിരുന്നു. 2022-23 കാലയളവിൽ അത് 2,48,81,600 ആയി.

പ്രവർത്തന ലാഭത്തിൽ കുതിപ്പ്

ചുരുങ്ങിയ വർഷംകൊണ്ട് പ്രവർത്തന ലാഭം നേടി ഇന്ത്യൻ മെട്രോ കമ്പനികളിലും കൊച്ചി മെട്രോ മുൻനിര സ്ഥാനം നേടി. 2023-24 സാമ്പത്തിക വർഷം 22.5 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് നേടിയത്. 2024-25 സാമ്പത്തിക വർഷം അതിനെക്കാൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറയുന്നു. ഫ്യുവൽ സ്റ്റേഷൻ ആരംഭിച്ചുകൊണ്ട് ടിക്കറ്റിതര വരുമാനം നേടുന്ന മാർഗങ്ങൾ വികസിപ്പിക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്ത് പുതിയ മാതൃകയായി.

രണ്ട് റീൽ ദൂരം

കൊച്ചി മെട്രോയിലെ യാത്രക്കാരിൽ യുവാക്കളാണ് കൂടുതൽ. ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകൾ, ശുചിത്വവും വൃത്തിയും നിറഞ്ഞ പരിസരം, ശീതീകരിച്ച ട്രെയിൻ, കൃത്യതയാർന്ന സേവനം, യുക്തിസഹമായ നിരക്ക് തുടങ്ങിയവ യുവാക്കളെ മെട്രോയിലേക്ക് ആകർഷിക്കുന്നു. രണ്ട് റീൽ കണ്ടുതീരുന്ന ദൂരത്തിലോ രണ്ട് പാട്ടുകേട്ട് തീരുന്ന സമയത്തിലോ മെട്രോ അവരെ ഡെസ്റ്റിനേഷനിൽ എത്തിക്കുന്നു.

Check out our other content

Check out other tags:

Most Popular Articles