ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് കാനഡയിൽ ചേർന്ന ജി-7 രാജ്യങ്ങളുടെ പ്രതിനിധികൾ പറഞ്ഞു. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ വഷളാക്കിയത് ഇറാൻ ആണെന്നും ജി-7 ആരോപിച്ചു. അതേസമയം, ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹാരിക്കണമെന്നും ജി 7 ആവശ്യപ്പെട്ടു.

മധ്യപൂർവ്വേഷ്യയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാൻ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനുള്ള അവകാശമില്ലെന്നും പ്രസ്‌താവനയിൽ വിശദീകരിക്കുന്നു. എത്രയും വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാകണമെന്നും ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം, ജി-7 ഉച്ചകോടിക്കിടെനിന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങി. വാഷിംഗ്‌ടണിൽ അദ്ദേഹത്തിന് ‘പ്രധാനപ്പെട്ട കാര്യങ്ങൾ’ ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിൻ്റെ പ്രതികരണം.

ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേൽ-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ടാണ് എന്നാണ് ഫ്രഞ്ച് പ്രസിഡൻ്റ് ് ഇമ്മാനുവൽ ഇമ്മാനുവ മാക്രോണടക്കം രാവിലെ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം തള്ളുകയും മാക്രോൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തി. തന്റെ മടക്കത്തിന് പിന്നിൽ വെടിനിർത്തലുമായി ബന്ധമില്ലെന്ന് അറിയിച്ച ട്രംപ് അതിനേക്കാൾ വളരെ വലിയ കാര്യത്തിനാണെന്നും വ്യക്തമാക്കി.

ഇതിനിടെ, ഇറാൻ്റെ ആണവ പദ്ധതിക്ക് ഒരു ‘യഥാർത്ഥ അന്ത്യം’ ഉണ്ടാകണമെന്ന് താനാഗ്രഹിക്കുന്നതായി ഡൊണാൾഡ് ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. ‘ഞാൻ വെടിനിർത്തൽ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല, ഇറാൻ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നത്. ഇറാനെതിരായ ആക്രമണത്തിൻ്റെ വേഗം ഇസ്രായേൽ കുറയ്ക്കുമെന്ന് ഞാൻ കരുതുന്നില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ അത് തിരിച്ചറിയും.’ ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടാൽ ഇറാനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
