ഇസ്രയേൽ-ഇറാൻ സംഘർഷം ലോകത്തെ ഭീതിയിലാഴ്ത്തവേ സമ്പന്നരാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ കൂട്ടായ്‌മയായ ജി-7 ഉച്ചകോടിക്ക് കാനഡയിൽ തുടക്കമായിരിക്കുകയാണ്. ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തെങ്കിലും അദ്ദേഹം നേരത്തെ അമേരിക്കയിലേക്ക് തിരിച്ചു. വാഷിംഗ്‌ടണിൽ അദ്ദേഹത്തിന് ‘പ്രധാനപ്പെട്ട കാര്യങ്ങൾ’ ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേൽ-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ടാണ് എന്നാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണടക്കം രാവിലെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം തള്ളുകയും മാക്രോൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ മടക്കത്തിന് പിന്നിൽ വെടിനിർത്തലുമായി ബന്ധമില്ലെന്ന് അറിയിച്ച ട്രംപ് അതിനേക്കാൾ വളരെ വലിയ കാര്യത്തിനാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. കാത്തിരുന്ന് കാണാമെന്നും ട്രംപ് പറയുന്നു. കാനഡയിൽനിന്ന് എയർഫോഴ്‌സ് വണ്ണിൽ കയറിയതിന് പിന്നാലെ ട്രൂത്ത് സോഷ്യയിലാണ് ട്രംപ് തൻ്റെ മടക്കം സംബന്ധിച്ച് പ്രതികരണം നടത്തിയത്.

‘പബ്ലിസിറ്റി തേടുന്ന ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ നിന്ന് ഞാൻ വാഷിങ്ടണിലേക്ക് തിരിച്ചുപോകുന്നത് ഇസ്രായേലിനും ഇറാനും ഇടയിലുള്ള ‘വെടിനിർത്തൽ’ സംബന്ധിച്ച് പ്രവർത്തിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു. അത് തെറ്റാണ്. ഞാൻ ഇപ്പോൾ വാഷിങ്ടണിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയില്ല, അതിന് വെടിനിർത്തൽ കരാറുമായി യാതൊരു ബന്ധവുമില്ല. അതിനേക്കാൾ വളരെ വലുതാണ്. മനഃപൂർവ്വമോ അല്ലാതെയോ, ഇമ്മാനുവൽ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. കാത്തിരിക്കൂ’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ ട്രംപ് വാഗ്ദാനം ചെയ്‌തതായി മാക്രോൺ നേരത്തെ പറഞ്ഞിരുന്നു.

ഇതിനിടെ ഇറാൻ്റെ ആണവ പദ്ധതിക്ക് ഒരു ‘യഥാർത്ഥ അന്ത്യം’ ഉണ്ടാകണമെന്ന് താനാഗ്രഹിക്കുന്നതായി ഡൊണാൾഡ് ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. എയർഫോഴ്‌സ് വണ്ണിൽ വെച്ചാണ് മാധ്യമപ്രവർത്തകരോട് ട്രംപ് വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
‘ഞാൻ വെടിനിർത്തൽ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല, ഇറാൻ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നത്. ഇറാനെതിരായ ആക്രമണത്തിൻ്റെ വേഗം ഇസ്രായേൽ കുറയ്ക്കുമെന്ന് ഞാൻ കരുതുന്നില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ അത് തിരിച്ചറിയും. ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടാൽ ഇറാനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
