Tuesday, June 17, 2025

ആവശ്യത്തിന് ഇന്ധനം നിറച്ചിട്ടും, 48 മണിക്കൂർ കഴിഞ്ഞിട്ടും രാജ്യം വിടാതെ ബ്രിട്ടീഷ് യുദ്ധവിമാനം: സിഐഎസ്‌ഫ്‌ ജവാൻ കാവൽ

TOP NEWSINDIAആവശ്യത്തിന് ഇന്ധനം നിറച്ചിട്ടും, 48 മണിക്കൂർ കഴിഞ്ഞിട്ടും രാജ്യം വിടാതെ ബ്രിട്ടീഷ് യുദ്ധവിമാനം: സിഐഎസ്‌ഫ്‌ ജവാൻ കാവൽ

ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം ഇതുവരെ തിരികെ പോയില്ല. ബ്രിട്ടീഷ് റോയൽ നേവിയുടെ യു.എസ് നിർമിത എഫ്-35 ലൈറ്റനിങ്-II എന്ന അത്യാധുനിക യുദ്ധവിമാനമാണ് ആവശ്യത്തിന് ഇന്ധനം നിറച്ചിട്ടും, 48 മണിക്കൂർ കഴിഞ്ഞിട്ടും രാജ്യം വിടാതെ തുടരുന്നത്.

ബ്രിട്ടീഷ് നേവിയുടെ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയ്ൽസ് എന്ന വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തിരുവനന്തപുരത്തിറങ്ങിയത്. ഇൻഡോ പസഫിക് മേഖലയിൽ സൈനികാഭ്യാസത്തിൻ്റെ ഭാഗമായാണ് വിമാനവാഹിനി കപ്പലെത്തിയത്. ഇന്ത്യയും ബ്രിട്ടണും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് യുദ്ധക്കപ്പലെത്തിയത്.

ഇന്ധനം കുറഞ്ഞതല്ല, പകരം സാങ്കേതിക തകരാറുകൾ മൂലമാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കാൻ നിർബന്ധിതമായതെന്നാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലിലേക്ക് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് വിമാനവാഹിനി കപ്പലിലേക്ക് തിരികെ ഇറങ്ങാൻ പലതവണ ശ്രമിച്ചിട്ടും കഴിയാതെ വന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ നിർബന്ധിതമായത്. പ്രക്ഷുബ്‌ധമായ കടലും യുദ്ധവിമാനം വിമാനവാഹിനിയിൽ ലാൻഡ് ചെയ്യുന്നത് ദുഷ്‌കരമാക്കി മാറ്റി.

ഒരു വിദേശരാജ്യത്ത് യുദ്ധവിമാനം 48 മണിക്കൂറോളം നിർത്തിയിടേണ്ടി വരുന്നത് അസാധാരണമാണ്. പ്രത്യേകിച്ച് അത്യാധുനിക സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ള കോടികൾ വിലമതിക്കുന്ന ഒരു യുദ്ധവിമാനമാകുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. വിമാനവാഹിനികളിലെ ചെറിയ റൺവേയിൽനിന്ന് പറന്നുയരാനും തിരികെ ലാൻഡ് ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള എഫ്-35ന്റെ നാവിക പതിപ്പാണ് ഈ വിമാനം.

ശനിയാഴ്ച്‌ച രാത്രിയാണ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ ഇന്ധനം നിറച്ചെങ്കിലും പരിശോധനയിൽ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മടക്കയാത്ര മുടങ്ങിയത്. യുദ്ധവിമാനത്തിൻ്റെ പൈലറ്റും സാങ്കേതിക തകരാർ പരിഹരിക്കാൻ കപ്പലിൽനിന്ന് ഹെലികോപ്റ്ററിൽ എത്തിച്ച മൂന്നുപേരും നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിലുണ്ട്.

ഇന്ന് തകരാർ പരിഹരിച്ച് തിരികെപോകാമെന്ന് കരുതിയിരുന്നെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. 100 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ മഹാസമുദ്രത്തിലാണ് യുദ്ധവിമാനത്തിൻ്റെ മദർ ഷിപ്പായ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയ്ൽസ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ തകരാർ പരിഹരിച്ച് തിരികെ പോകാമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ വിമാനത്താവളത്തിലുള്ള യുദ്ധവിമാനത്തിന് സിഐഎസ്എഫ് ആണ് സുരക്ഷ നൽകുന്നത്. സിഐഎസ്എഫിൻ്റെ കവചിത വാഹനം എഫ്-35-ന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. സായുധ സിഐഎസ്‌ഫ്‌ ജവാൻ സമീപത്ത് തോക്കുമായി കാവൽ നിൽക്കുന്നുമുണ്ട്.

Check out our other content

Check out other tags:

Most Popular Articles