ഒമ്പതു വർഷം കേരളം ഭരിച്ചു മുടിച്ച സർക്കാരിനെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് തിരഞ്ഞെടുപ്പിനെ കാണേണ്ടതെന്നും യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയമത്സരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടു കൂടി പിണറായി സർക്കാർ ഒരു കാവൽ മന്ത്രിസഭ മാത്രമായി തുടരും. ഒരു ഭരണമാറ്റത്തിൻ്റെ കേളി കൊട്ടാണ് നിലമ്പൂരിൽ ആരംഭിക്കുന്നത്. ആര്യാടൻ മുഹമ്മദ് മന്ത്രിയും എംഎൽഎയും ആയിരിക്കുമ്പോൾ ഉണ്ടാക്കിയ വികസനമല്ലാതെ ഒരു വികസനവും നിലമ്പൂരിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ ജനവിരുദ്ധമായ ഒരു സർക്കാരിനെതിരെ നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതാൻ പോകുകയാണ്.

മലയോര മേഖലയിലെ ജനങ്ങൾ ഇത്ര കഷ്‌ടതയനുഭവിക്കുന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല. എല്ലാ ദിവസവും ഒരാളെയെങ്കിലും ആന ചവിട്ടി കൊല്ലുകയാണ്. വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഇതുവരെ കേന്ദ്രത്തെ സമീപിക്കാൻ തയാറാകാതിരുന്ന സർക്കാർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ പെട്ടെന്ന് കാബിനറ്റ് കൂടി കേന്ദ്രത്തെ സമീപിക്കാൻ പോകുന്നു. ഇതിൻ്റെ കാപട്യം ജനങ്ങൾ തിരിച്ചറിയും.
മലപ്പുറത്തുകാരെ വഞ്ചകന്മാർ എന്നാണ് പിണറായി വിളിച്ചത്. സ്വർണക്കടത്തുകാരുടെ ജില്ല എന്ന അപകീർത്തികരമായ വാർത്ത ഹിന്ദു ദിനപ്പത്രത്തിൽ കൊടുത്തു. ജില്ലയിലെ മതേതരവാദികളായ ജനങ്ങളെ വർഗീയവൽകരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇതിവിടെ ചിലവാകാൻ പോകുന്നില്ല. ഇവിടുത്തെ കുട്ടികൾ കോപ്പിയടിച്ചു പരീക്ഷ പാസാകുന്നുവെന്നാണ് പണ്ട് വി.എസ് പറഞ്ഞത്. ഇത്തരം പരമാർശങ്ങൾ മുഖ്യമന്ത്രി പിൻവലിക്കണം. ചെന്നിത്തല പറഞ്ഞു.

