മലയാള സിനിമാ പ്രേക്ഷകർക്ക് പുത്തൻ ആസ്വാദനാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത‌് നിവിൻ പോളി നായകനായെത്തിയ പ്രേമം. ചിത്രമിറങ്ങി പത്തുവർഷം പിന്നിട്ടിരിക്കുകയാണ്. ഈയവസരത്തിൽ ഓർമക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി. അൽഫോൺസ് പുത്രൻ സൃഷ്ടിച്ച മാജിക് എന്നാണ് ചിത്രങ്ങൾക്കൊപ്പം നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
“അൽഫോൺസ് പുത്രൻ സൃഷ്‌ടിച്ച മാജിക്കിലേക്കും ഞങ്ങളൊരുമിച്ച് ഉണ്ടാക്കിയ ഓർമകളിലേക്കും പിന്നെ, എക്കാലത്തേക്കും പ്രേമം അവശേഷിപ്പിച്ച അടയാളങ്ങളിലേക്കും! ഇനിയും ഒരുപാടു കാലം നമുക്ക് സ്നേഹവും സൗഹൃദവും സിനിമയുടെ സൗന്ദര്യവും ആഘോഷിക്കാം. ജോർജിനെ ചേർത്തുപിടിച്ച എല്ലാവരോടും, അയാളെ ജീവിതത്തിൻ്റെ ഒരു ഭാഗമാക്കിയതിന് നന്ദി.” നിവിൻ പോളി കുറിച്ചതിങ്ങനെ.

സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് പോസ്റ്റിന് പ്രതികരണങ്ങളുമായെത്തിയത്. ഇന്നലെയെന്നോണം തോന്നുന്നുവെന്നാണ് നടിയും അവതാരകയുമായ പേളി മാണി കമൻ്റ് ചെയ്തത്.
കറുപ്പ് ഷർട്ട് വെള്ള മുണ്ട് ഓണക്കാലം ആഹാ അന്തസ്സ്, കേരളത്തിലെ ആൺപിള്ളേരെ താടി വെപ്പിച്ചവൻ, ഒരു വരവ് കൂടി വാ ഇത് പോലെ, കറുപ്പ് ഷർട്ട് ഇപ്പോഴും ഒരു വികാരമായി കൊണ്ട് നടക്കാനുള്ള കാരണം, മുഴുവൻ ഇളക്കിമറിച്ച ആ കൂട്ടുകെട്ട് തിരിച്ച് വാ അണ്ണാ ഇതിലും പവറിൽ ഒന്നുമായിട്ട് എന്നെല്ലാം നീളുന്നു കമൻ്റുകൾ. സംവിധായകൻ ഡിജോ ജോസ് ആൻ്റണി, നടൻ ശിവജിത്ത് തുടങ്ങിയവരും നിവിൻ്റെ പോസ്റ്റിന് കമൻ്റുമായെത്തി.
2015 മെയ് 29-നാണ് പ്രേമം തിയേറ്ററുകളിലെത്തിയത്. അൻവർ റഷീദ് നിർമിച്ച ചിത്രം തമിഴ്‌നാട്ടിലും തരംഗമായി. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു നായികമാർ. വിനയ് ഫോർട്ട്, ശബരീഷ് വർമ, സിജു വിൽസൺ, ഷറഫുദ്ദീൻ എന്നിവരുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. രാജേഷ് മുരുകേശൻ ഈണമിട്ട ഗാനങ്ങൾ ഇന്നും ഹിറ്റാണ്.
