പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനകം രാജ്യംവിടാനാണ് നിർദേശിച്ചിരിക്കുന്നത്. ചാരപ്രവർത്തിയെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ന്യൂഡൽഹിയിലെ പാകിസ്‌താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥനെ പുറത്താക്കിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഒരാഴ്ച മുമ്പ് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇന്ത്യയിലെ പാകിസ്‌താൻ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പ്രത്യേകാവകാശങ്ങളോ പദവികളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കർശനമായി ഉറപ്പാക്കാൻ പാക് ഹൈകമ്മീഷൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.