പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ലാഹോറിലെ വീട്ടിൽവെച്ച് എന്തോ അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീർ ഹംസ ആശുപത്രിയിൽ ചികിത്സയിലാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്.
എങ്ങനെയാണ് അമീർ ഹംസയ്ക്ക് അപകടം സംഭവിച്ചതെന്നും പരിക്കേറ്റതെന്നും ഇതുവരെ വ്യക്തമല്ല. അതേസമയം, വീട്ടിൽവെച്ച് വെടിയേറ്റാണ് ഇയാൾക്ക് പരിക്കേറ്റതെന്ന് സാമൂഹികമാധ്യമങ്ങളിൽ അഭ്യൂഹമുണ്ട്. ചോരയിൽ കുളിച്ച് കിടക്കുന്ന അമീർ ഹംസയുടെ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, വെടിയേറ്റതാണെന്ന അഭ്യൂഹം ചില അന്വേഷണഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു.

നിരോധിത ഭീകരസംഘടനയായ ലഷ്കറിൻ്റെ മുതിർന്ന നേതാക്കളിലൊരാളാണ് അമീർ ഹംസ. തീവ്രപ്രസംഗങ്ങളിലൂടെയും ലഷ്കറിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും ഇയാൾ കുപ്രസിദ്ധി നേടിയിരുന്നു. അമീർ ഹംസ ഉൾപ്പെടെയുള്ള 17 ഭീകരവാദികൾ ചേർന്നാണ് ലഷ്‌കറെ തൊയ്‌ബ സ്ഥാപിച്ചത്. ഭീകരസംഘടനയുടെ നേതൃത്വത്തിൽ പ്രധാനപങ്ക് വഹിച്ചിരുന്ന ഇയാൾ, ലഷ്കറിനായുള്ള പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട്മെൻ്റിനും ഭീകരരെ വിട്ടയക്കാനുള്ള ചർച്ചകളിലും സജീവമായിരുന്നു.
2018-ൽ സാമ്പത്തികസഹായങ്ങൾ കുറഞ്ഞതോടെ ലഷ്‌കറുമായി അകലംപാലിച്ച അമീർ ഹംസ, ജെയ്ഷെ മൻഫാഖ എന്ന പേരിൽ മറ്റൊരു ഭീകരസംഘടന സ്ഥാപിച്ചിരുന്നു. ജമ്മുകശ്‌മീർ ഉൾപ്പെടെയുള്ള മേഖലയിൽ ഈ സംഘടന ഭീകരാക്രമണങ്ങൾ നടത്തിയിരുന്നതായാണ് റിപ്പോർട്ട്. പുതിയ ഭീകരസംഘടന രൂപവത്കരിച്ചെങ്കിലും അമീർ ഹംസ ലഷ്‌കർ നേതൃത്വവുമായി അടുത്തബന്ധം പുലർത്തിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.