കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ് സേവനമായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾ. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുൾപ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് എത്തിയതെന്ന് കെഫോൺ വാർത്താകുറിപ്പിൽ പറഞ്ഞു. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം മുൻനിർത്തി ഇൻ്റർനെറ്റ് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ എല്ലാവർക്കും ഇൻ്റർനെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കാനാണ് പരിശ്രമമെന്നും കെഫോൺ വ്യക്തമാക്കി.
62781 എഫ്ടിടിഎച്ച് കണക്ഷനുകൾ, സർക്കാർ സ്ഥാപനങ്ങളിൽ 23,163 കണക്ഷനുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കായി 2729 കണക്ഷനുകൾ, ഒന്നാം ഘട്ടത്തിൽ 5251-ഉം രണ്ടാം ഘട്ടത്തിൽ 6150-ഉം ഉൾപ്പടെ 11402 ബി.പി.എൽ കണക്ഷനുകൾ, ഒൻപത് ഡാർക്ക് ഫൈബർ ഉപഭോക്താക്കൾ (ഏഴായിരത്തിലധികം കിലോമീറ്റർ), പ്രത്യേക പരിപാടികൾക്കായി 14 കണക്ഷനുകൾ എന്നിങ്ങനെ ആകെ 100098 ഉപഭോക്താക്കളാണ് നിലവിൽ കെഫോൺ കണക്ഷനുകൾ ഉപയോഗിക്കുന്നത്. ആകെ 3800 ലോക്കൽ നെറ്റ‌്വർക്ക് പ്രൊവൈഡർമാർ കണക്ഷനുകൾ നൽകാനായി കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

കെഫോൺ ഓഫീസിൽ നടന്ന ആഘോഷ ചടങ്ങിൽ ഇ ആൻഡ് ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, കെഫോൺ മാനേജിങ്ങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) എന്നിവർ ജീവനക്കാരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. കെഫോൺ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു
സംസ്ഥാനത്ത് ഇന്റർനെറ്റ് ഇല്ലാത്തതിൻ്റെ പേരിൽ ആരും മാറ്റി നിർത്തപ്പെടരുതെന്ന സംസ്ഥാന സർക്കാരിൻ്റെ തീരുമാനം നടപ്പാക്കാൻ കെഫോൺ നേതൃത്വം നൽകുകയാണെന്ന് കെഫോൺ മാനേജിങ്ങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. വളരെ വിപുലമായ ലക്ഷ്യമാണ് കെഫോണിന് മുന്നിലുള്ളത്. സംസ്ഥാനത്ത് എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കും വരെയും കെഫോൺ വിശ്രമമില്ലാത്ത പരിശ്രമം തുടരും. ആദ്യ ലക്ഷ്യമെന്ന നിലയ്ക്ക് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം പ്രവർത്തന വഴിയിലെ ഒരു നാഴികക്കല്ലാണെന്നും ഈ നേട്ടത്തിന് കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.