സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ 90,000 കോടിയുടെ വികസനം കൊണ്ടുവന്നതിനാൽ കേരളം അർധവികസിതരാജ്യങ്ങൾക്ക് സമാനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഞ്ചുവർഷംകൊണ്ട് ശ്രദ്ധേയമായ മാറ്റമെന്ന ദൗത്യമാണ് പിണറായി സർക്കാർ ഏറ്റെടുത്തത്. നവകേരളം വിജ്ഞാനസമൂഹമായി മാറും.
പിണറായി സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന് ഉറപ്പാണ്. പിണറായി അല്ലെങ്കിൽ പിന്നെ ആര് എന്നാണ് ജനം ചോദിക്കുന്നത്. സ്ഥാനമൊഴിഞ്ഞതിൻ്റെ നാലാംദിവസം കെ. സുധാകരൻ പറഞ്ഞത് മുഖ്യമന്ത്രിയാവുന്നത് ആരാണെന്ന് പറയാനാവില്ല എന്നാണ്. ഇതിനെതിരേ ചില മാധ്യമശൃംഖലകൾ വ്യാജപ്രചാരണം നടത്തുന്നുണ്ട്. സർക്കാരിൻ്റെ നാലാം വാർഷികദിനം യുഡിഎഫ് കരിദിനമായോ വെള്ളദിനമായോ ആചരിച്ചോട്ടെ. എൽഡിഎഫ് സർക്കാർ വികസനപ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും, ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരത്ത് പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി അപമാനിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം വ്യക്തമായ ഉത്തരം നൽകാതെ പാർട്ടി സെക്രട്ടറി ഒഴിഞ്ഞുമാറി. തുടരെ ചോദ്യങ്ങളുണ്ടായപ്പോൾ, ആരു തെറ്റുചെയ്‌താലും സർക്കാരും പാർട്ടിയും സംരക്ഷിക്കില്ല, കുറ്റക്കാർക്കെതിരേ നടപടിയടുക്കും എന്നായിരുന്നു മറുപടി.