വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ട് പോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും ഇതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

‘നാട്ടിൽ ജനസംഖ്യാ നിയന്ത്രണം ഉണ്ടായെങ്കിലും വന്യമൃഗങ്ങളുടെ വർധനവ് നിയന്ത്രിക്കാനായിട്ടില്ല. വന്യമൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ലോകത്താകെ നടക്കുന്നത് നായാട്ടും മറ്റുമാണ്. അത്തരം നടപടികൾ നമ്മുടെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അത് മാറണമെന്നാണ് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം. നയം തിരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.