തിരഞ്ഞെടുപ്പ് മതവത്‌കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവൻ. കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കയായിരുന്നു വിജയരാഘവൻ.
ബി.ജെ.പി. ആശയപരമായ പ്രതിയോഗിയാണ്. നിലനിൽപ്പിനെ ബാധിക്കുന്ന ആശയങ്ങളുടെ വക്താക്കളെ വീണ്ടും ഭരണത്തിലെത്തിക്കാതിരിക്കാനാണ് ഇടതുപക്ഷം മത്സരിക്കുന്നത്. കേരളത്തിലെ സ്ഥിതിനോക്കിയാൽ കോൺഗ്രസിന്റെ്റെ നിലപാടുകളും എതിർക്കപ്പെടേണ്ടതാണ്.
പൗരത്വനിയമഭേതഗതി അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് മൃതുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചത്. പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻപോലും ഇവിടത്തെ പ്രതിപക്ഷനേതാവിനോ കോൺഗ്രസ് നേതാക്കൾക്കോ കഴിയുന്നില്ല.
വ്യക്തമായ വികസനകാഴ്‌ചപ്പാടോടെയാണ് പാലക്കാട്ട് മത്സരിക്കാനെത്തിയത്. ഡാമുകൾ നവീകരിച്ചും ജലസംഭരണത്തോത് വർധിപ്പിച്ചും കൃഷിക്കും കുടിവെള്ളത്തിനും ജലലഭ്യത ഉറപ്പുവരുത്തും. റെയിൽവേയുടെ വികസനവും ജില്ലയ്ക്കാവശ്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിർത്തി മെച്ചപ്പെടുത്തും. വ്യാവസായിക ഇടനാഴി യാഥാർഥ്യമാക്കുന്നതോടൊപ്പം ജില്ലയിലുള്ളവർക്ക് തൊഴിൽസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.