സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹം. ജീവിതത്തിൽ അത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ.
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന വിവാഹത്തിൽ മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം എറിക ഹാമണ്ടിനെയാണ് അങ്കർ ജീവിതസഖിയാക്കിയത്. ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടേയും ഗിസയിലെ ഗ്രേറ്റ് സ്‌ഫിങ്കിന്റേയും പശ്ചാത്തലത്തിലായിരുന്നു വിവാഹം.
ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ അങ്കുൽ ടെക്ക് കമ്പനിയായ ബിൽറ്റ് റിവാർഡിന്റെ സി.ഇ.ഒയാണ്. അങ്കുറിൻ്റെ പിതാവ് നവീൻ കെ ജെയ്ൻ ഉത്തർ പ്രദേശുകാരനാണ്.
അങ്കുറിൻ്റെ മാതാപിതാക്കളായ നവീനും അനു ജെയിനും എറിക്കയുടെ മാതാപിതാക്കളായ ടോന്യയും വിൽ ഹാമണ്ടും വിവാഹത്തിൽ പങ്കെടുത്തു. ഇവർക്കൊപ്പം അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളും മാത്രമാണുണ്ടായിരുന്നത്.
വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും പുതിയ ജീവിതത്തിൻ്റെ തുടക്കത്തിന് എന്തുകൊണ്ടും യോജിച്ച സ്ഥലമായിരുന്നു ഈജിപന്നും അങ്കർ പീപ്പ്ൾ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. എല്ലാതരത്തിലുള്ള സാമ്പ്രദായിക കാര്യങ്ങളും ഉപേക്ഷിച്ച വിവാഹത്തിന് ബ്രൈഡൽ പാർട്ടിയോ വെഡ്ഡിങ് കേക്കോ ഉണ്ടായിരുന്നില്ല. പൂക്കൾ കൊണ്ട് വേദി അലങ്കരിക്കുന്നതും ഒഴിവാക്കി.
അസ്തമയ സൂര്യൻ്റെ പശ്ചാത്തലത്തിലാണ് വിവാഹ ചടങ്ങുകൾ തുടങ്ങിയത്. അതിഥികളെല്ലാം പ്രൈവറ്റ് ജെറ്റിൽ ഈജിപ്‌തിലെത്തി. പുലർച്ചെ അഞ്ച് മണി വരെ ആഘോഷങ്ങൾ നീണ്ടു. അതിഥികൾക്കായി വിഭവസമൃദ്ധമായ അത്താഴം ഒരുക്കിയിരുന്നു. ഇതിനൊപ്പം കലാകാരൻമാരുടെ പാട്ടും നൃത്തവുമെല്ലാം അരങ്ങേറി.
ഇന്ത്യൻ ഡിസൈനർ രാഹുൽ മിശ്ര ഡിസൈൻ ചെയ്‌ത ഗോൾഡൻ, സിൽവർ നിറങ്ങൾ ചേർന്ന ലെഹങ്കയായിരുന്നു വധുവിൻ്റെ വേഷം. ഗോൾഡൻ നിറത്തിലുള്ള ഡിസൈൻ നിറഞ്ഞ ഗൗണിന്റെ ട്രെയ്ൻ പക്ഷിയുടെ ചിറകുകൾ പോലെ മനോഹരമായിരുന്നു. അച്ഛൻ്റെ കൈപിടിച്ചാണ് എറിക വേദിയിലെത്തിയത്. പിന്നിൽ ട്രെയ്ൻ പിടിച്ച് എറിക്കയുടെ കൂട്ടുകാരുമുണ്ടായിരുന്നു. ഇരുവരും വിവാഹത്തിന് ശേഷം പരസ്പരം ചുംബിച്ചു.
വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും അങ്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു സ്വപ്‌നം പോലെയാണ് ഈ വിവാഹം തോന്നുന്നതെന്ന് നിരവധി പേർ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.