ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്‌ഥാനത്തെത്തിച്ച് കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഖ്യ പ്രചാരണവിഷയമാക്കാൻ ബിജെപി നീക്കം. 15ന് മോദിയെ കരുവന്നൂരിന് സമീപമുള്ള ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ച് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൻ്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് നേതാക്കൾ.
കരുവന്നൂരിൽ സാധാരണജനങ്ങളുടെ പണം കവർന്നതാണെന്ന പൊതുവികാരം മോദിയെ എത്തിച്ച് ആളിക്കത്തിക്കാനാണ് ബിജെപി ശ്രമം. 15ന് ആലത്തൂർ മണ്ഡലത്തിൻ്റെ ഭാഗമായുള്ള കുന്നംകുളത്ത് പ്രധാനമന്ത്രിയെ എത്തിച്ച് പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി സംസ്‌ഥാനനേതൃത്വം ആലോചിക്കുന്നത്.
എന്നാൽ കുന്നംകുളത്തിന് പകരമായി ഇരിങ്ങാലക്കുടയിലേക്ക് മോദി എത്തണമെന്നാണ് ബിജെപി ജില്ലാ നേതൃത്വം ആഗ്രഹിക്കുന്നത്. ഇരിങ്ങാലക്കുടയിൽ നിന്നും കരുവന്നൂരിലേക്ക് മോദിയുടെ റോഡ് ഷോ നടത്താനും ആലോചനയുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തിൽ സിപിഎമ്മിനെതിരെയും പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തിൽ കോൺഗ്രസിനെതിരെയും പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കൗൺസിലർ പി.കെ.ഷാജൻ എന്നിവരെ ഇ.ഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും സിപിഎമ്മിൻ്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇ.ഡി വാദം.